നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും നിർബന്ധിത ഉത്തരവാദിത്തമാണെന്ന് പൊതു മരാമത്ത് മന്ത്രി പി കെ ബഷീർ.കുഴികൾ എടുക്കുമ്പോൾ ആവശ്യമായ ബാരിക്കേഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, രാത്രികാലങ്ങളിൽ വ്യക്തമായി കാണാവുന്ന സുരക്ഷാ സംവിധാനങ്ങൾ എന്നിവ നിർബന്ധമായും ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ യാതൊരു തരത്തിലുള്ള അനാസ്ഥയും അനുവദിക്കില്ല എന്ന് മന്ത്രി പി കെ ബഷീർ വ്യക്തമാക്കി.
ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന കാനയിൽ വീണ് ഒരു മനുഷ്യജീവൻ നഷ്ടപ്പെട്ട സംഭവം അതീവ ദുഃഖകരവും വേദനാജനകവുമാണ്. ഒരു വികസന പ്രവർത്തനവും മനുഷ്യജീവന്റെ സുരക്ഷയെക്കാൾ വലുതല്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ റോഡ് നിർമ്മാണ പ്രവർത്തനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന എല്ലാ പ്രധാന റോഡ് പ്രവൃത്തികളിലും സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താനും നിർദ്ദേശിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴയിലെ സംഭവത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കരാറുകാരായാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരായാലും ഉത്തരവാദിത്തത്തിൽ നിന്ന് ആരെയും ഒഴിവാക്കില്ല.
വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകുക എന്നതാണ് സർക്കാരിന്റെ നിലപാട്. ‘പണി നടക്കുന്നു’ എന്നത് ജനങ്ങളുടെ ജീവന് അപകടമുണ്ടാകാനുള്ള കാരണമായി ഒരിക്കലും മാറാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. റോഡ് നിർമ്മാണ സ്ഥലങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥർക്കും കരാറുകാർക്കും വ്യക്തമായ നിർദ്ദേശങ്ങൾ നൽകുകയും അത് പാലിക്കുന്നുണ്ടെന്ന് കർശനമായി ഉറപ്പാക്കുകയും ചെയ്യും.
ജനങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല. വികസനം ജനങ്ങൾക്കുവേണ്ടിയാണ്; അതുകൊണ്ടുതന്നെ വികസനത്തിന്റെ ഓരോ ഘട്ടത്തിലും ജനങ്ങളുടെ ജീവനും സുരക്ഷയും സംരക്ഷിക്കപ്പെടുമെന്ന് സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീർ അറിയിച്ചു.

