വോട്ടർ പട്ടിക ശുദ്ധീകരണത്തിന് വീടുകൾ കയറിയുള്ള നടപടി ക്രമങ്ങൾ മാറുന്നു. കാസർകോട് നിന്നും വ്യത്യസ്‌തവും നൂതനവുമായ ആശയത്തിന് തുടക്കമാകുകയാണ്. കാസർകോട് പാർലമെന്‍റ് മണ്ഡലത്തിലെ മുഴുവൻ പോളിങ് ബൂത്തുകളിലും തെരഞ്ഞെടുപ്പ് ഗ്രാമസഭ വിളിച്ചു ചേർത്ത് ബൂത്ത് ലെവൽ ഓഫിസർമാർ വോട്ടർ പട്ടിക ഉറക്കെ വായിക്കും.രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് അധികൃതരും ഇതുകേട്ട് ആവശ്യമായ തിരുത്തലുകളും പരാതികളും നിർദേശിക്കും. രാജ്യത്തുതന്നെ ആദ്യമായിട്ടാണ് ‘തെരഞ്ഞെടുപ്പ് ഗ്രാമസഭ’ എന്ന ആശയം കാസർകോട് നടപ്പാക്കുന്നതെന്നാണു സൂചന. മുമ്പ് കേരളത്തിൽ എവിടെയും ഇത്തരമൊരു പദ്ധതി ഉണ്ടായിട്ടില്ല.വോട്ടർപട്ടിക ശുദ്ധീകരണ യജ്ഞത്തിന്‍റെ അവസാനഘട്ട പ്രവർത്തനമായാണ് ഗ്രാമസഭ ചേരുന്നത്. കാസർകോട് പാർലമെന്‍റ് മണ്ഡലങ്ങളിലെ (Kasaragod lok sabha constituency) ഏഴ് നിയമസഭ മണ്ഡല പരിധികളിലും അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസർമാർക്കാണ് ഗ്രാമസഭകൾ സംഘടിപ്പിക്കുന്നതിന്‍റെ ചുമതല. പൊതുജനങ്ങൾക്കും പോളിങ് സ്റ്റേഷനിലെത്തി വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ പങ്കാളികളാകാം.എല്ലാ പോളിങ് സ്റ്റേഷനുകളിലും ഗ്രാമസഭയിൽ ബൂത്ത് ലെവൽ ഓഫിസർമാർമാരാണ് വോട്ടർപട്ടിക ഉറക്കെ വായിക്കുക. കൂട്ടിച്ചേർക്കാനും ഒഴിവാക്കാനുമുള്ളവ ശ്രദ്ധയിൽപ്പെടുമ്പോൾ അവിടെനിന്നു തന്നെ ഫോം 6, 7, 8 എന്നിവ പൂരിപ്പിച്ച് ബിഎൽഒമാരെ ഏൽപ്പിക്കും. എൽഎസ്‌ജിഡി ജോയിന്‍റ് ഡയറക്‌ടർ, സബ് കലക്‌ടർ, ആർഡിഒ, എആർഒമാർ, ഇആർഒമാർ, സ്വീപ്പ് നോഡൽ ഓഫിസർ എന്നിവർ ഗ്രാമസഭയ്ക്ക് നേതൃത്വം നൽകും.
വോട്ടർ പട്ടിക ശുദ്ധീകരണം:കാസർകോട് നിന്നും വ്യത്യസ്‌തവും നൂതനവുമായ ആശയത്തിന് തുടക്കമാകുന്നു

