പത്തനംതിട്ട ജില്ലയിലെ അയിരൂർ പഞ്ചായത്ത് ഇനി മുതൽ അയിരൂർ കഥകളി ഗ്രാമം എന്നറിയപ്പെടും. കഥകളിയെ നെഞ്ചിലേറ്റിയ ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയാണ് പുതിയ പേര്.ഔദ്യോഗിക പേര് മാറ്റത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി.റവന്യു വകുപ്പിലടക്കം എല്ലാ സർക്കാർ രേഖകളിലും ഇനി അയിരൂർ കഥകളി ഗ്രാമം എന്നാകും രേഖപ്പെടുത്തുക. അയിരൂർ തെക്ക് തപാൽ ഓഫീസ് കഥകളി ഗ്രാമം പി ഒ എന്നറിയപ്പെടും..
കേരത്തിലെ ഏക കഥകളി ഗ്രാമമായ അയിരൂരും കഥകളിയും തമ്മിലുള്ള ബന്ധത്തിന് രണ്ട് നൂറ്റാണ്ടോളം പഴക്കമുണ്ട്. കഥകളിയുടെ മുൻകാല ചരിത്രത്തിന്റെ ചുവട് പിടിച്ച് 1995 ൽ അയിരൂരിൽ കഥകളി ക്ലബ്ബും പ്രവർത്തനം തുടങ്ങി. 2006 മുതൽ ഇങ്ങോട്ട് ജനുവരി മാസത്തിൽ പമ്പ തീരത്ത് കഥകളി മേളയും നടക്കുന്നുണ്ട്. ഒപ്പം പുതിയ തലമുറക്കായി കഥകളി പഠന കളരികളും. ഇത്രത്തോളം കഥകളിയുമായി ആത്മബന്ധമുള്ളതുകൊണ്ട് പേര് തന്നെ കലാരൂപത്തിനൊപ്പം ചേർക്കണമെന്ന് നാട്ടുകാർ ആഗ്രഹിച്ചത്.
2010 ൽ പേര് മാറ്റത്തിനുള്ള നടപടികൾ തുടങ്ങിയതും കഥകളി ഗ്രാമമെന്ന് പ്രഖ്യാപിച്ചതും ശ്രീജ വിമൽ അധ്യക്ഷയായിരുന്ന പഞ്ചായത്ത് ഭരണ സമിതിയാണ്. പിന്നീട് സംസ്ഥാന കേന്ദ്ര സർക്കാരുകളെ സമീപിച്ചു. 2019 ൽ പേരുമാറ്റത്തിന് അന്നത്തെ സംസ്ഥാന റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷനായ കേരള നെയിംസ് അതോറിറ്റി ഏകകണ്ഠമായി എടുത്ത തീരുമാനത്തിന് കേന്ദ്ര സർവേ ഡയറക്ടർ ജനറൽ അംഗീകാരം നൽകി.വർഷങ്ങൾ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പേരിന് അംഗീകാരം നൽകിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടതോടെയാണ് പേരുമാറ്റത്തിന്റെ ഔദ്യോഗികനടപടികൾ പൂർത്തിയായത്.

