മലപ്പുറം: സിഐസിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ മാറ്റി നിർത്തണമെന്നത് ചിലരുടെ താൽപര്യം സംരക്ഷിക്കാൻ വേണ്ടിയെന്ന് അബ്‌ദുൽ ഹക്കീം ഫൈസി ആദൃശേരി. സിഐസി(കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്)യിൽ ആരു വേണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. മാറി നിൽക്കാൻ പറഞ്ഞാൽ മാറി നിൽക്കും. പ്രശ്‌നവുമായി ബന്ധപ്പെട്ട് തന്റെ ഭാഗം പറയാനുള്ള ചെറിയ അവസരം പോലും കിട്ടിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഇത് സമസ്ത എന്ന മാതൃ സംഘടന എടുക്കുന്ന തീരുമാനമല്ല, കുറച്ചാളുകൾ മാത്രമെടുക്കുന്നതാണ്. ഇതിന് പിന്നിൽ രാഷ്ട്രീയമോ വ്യക്തിപരമോ ആയ വിരോധമുണ്ടാകാം. വിഷയത്തിൽ എന്റെ പക്ഷം പറയാൻ അവസരം കിട്ടിയില്ല. അവസരം തരാതിരിക്കുന്നത് തന്നെ നിക്ഷിപ്ത താല്പര്യക്കാരുടെ താൽപര്യം സംരക്ഷിക്കാനാണ്. ബന്ധപ്പെട്ടവർ തന്റെ ഭാഗം കേൾക്കാൻ തയ്യാറാകുമെങ്കിൽ തെറ്റിദ്ധാരണകൾ നീങ്ങുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹക്കീം ഫൈസി ആദൃശ്ശേരി സിഐസി ജനറൽ സെക്രട്ടറിയായി തുടരുന്ന കാലത്തോളം സിഐസി യുമായി സഹകരിക്കുന്നതല്ലെന്ന് സമസ്ത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോഡിനേഷൻ ഇസ്‌ലാമിക് കോളേജസ് ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ എല്ലാ ഘടകങ്ങളിൽ നിന്നും നീക്കം ചെയ്യാൻ നവംബറിൽ സമസ്ത മുശാവറ തീരുമാനിച്ചിരുന്നു. അഹ്ലുസ്സുത്തി വൽജമാഅത്തിന്റെ ആശയാദർശങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുകയും സമസ്ത കേരള ജംഇയ്യതുൽ ഉലമക്ക് എതിരേ പ്രചാരണം നടത്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ പേരിലാണ് നടപടിയെന്നായിരുന്നു സമസ്തയുടെ വിശദീകരണം.

