മൂന്നാറിൽ ഉല്ലാസയാത്ര പോയ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ സംഘത്തിൽ തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാർമാരും. അവധി അപേക്ഷ നൽകിയവരും നൽകാത്തവരും ഉല്ലാസയാത്രയിൽ ഉണ്ട്. ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്. ഓഫീസ് സ്റ്റാഫ് കൗൺസിലാണ് യാത്ര സംഘടിപ്പിച്ചത്. 3000 രൂപ വീതം യാത്രാ ചെലവിന് ഓരോരുത്തരും നൽകിയിരുന്നു. ആകെയുള്ള 60 ജീവനക്കാരിൽ 35 പേർ ഇന്നലെ ജോലിക്ക് ഹാജരായിരുന്നില്ല. ഇതേക്കുറിച്ച് പരാതി ഉയർന്നതോടെ സ്ഥലം എംഎൽഎ കെ യു ജനീഷ് കുമാർ ഓഫിസിലെത്തി അറ്റൻഡൻസ് രജിസ്റ്റർ പരിശോധിച്ചപ്പോൾ 21 പേർ മാത്രമാണ് ഹാജർ രേഖപ്പെടുത്തിയിരുന്നത്. 18 പേർ അവധിക്ക് അപേക്ഷ നൽകിയിരുന്നുവെന്നും ബാക്കിയുള്ളവർ അനധികൃതമായി ജോലിക്ക് ഹാജരായിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.
കൂട്ട അവധി എടുത്തതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി കെ രാജനും പ്രതികരിച്ചു. റിപ്പോർട്ട് അനുസരിച്ച് കർശന നടപടി സ്വീകരിക്കും. പ്രാഥമിക റിപ്പോർട്ടിന് ശേഷം പൂർണ റിപ്പോർട്ട് 5 ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂട്ട അവധികൾ ഭാവിയിൽ ഇല്ലാതാക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും ഇത്തരം കൂട്ട അവധികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

