കൊച്ചി: പെരുമ്പാവൂരിൽ മാലിന്യക്കുഴിയിൽ വീണു കുട്ടി മരിച്ച സംഭവത്തിൽ നോവ പ്ലൈവുഡ് കമ്പനി അടച്ചിടാൻ പഞ്ചായത്ത് നിർദേശം. വെങ്ങോല പഞ്ചായത്താണ് കമ്പനി അടച്ചിടാനുളള നിർദേശം നൽകിയത്. അപകടകരമായ രീതിയിൽ കുഴി മൂടാതെയിരുന്നതിനാലാണ് നടപടി.നാല് വയസ്സുകാരിയായ അസ്മിനിയാണ് മാലിന്യ കുഴിയിൽ വീണു മരിച്ചത്. പ്ലൈവുഡ് കമ്പനിയിലെ അതിഥി തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി ഹുനൂബയുടെ മകളാണ് അസ്മിനി. അമ്മ ജോലി ചെയുന്ന പ്ലൈവുഡ് കമ്പനിയിൽ എത്തിയതായിരുന്നു കുട്ടി. തുടർന്ന് കമ്പനി പരിസരത്തുള്ള വേസ്റ്റ് കുഴിയിൽ വീണ് മരിക്കുകയായിരുന്നു അസ്മിനി.
ആ മേഖലയിൽ നിരവധി പ്ലൈവുഡ് കമ്പനികളുണ്ട്. രാവിലെ ഏഴുമണി മുതൽ ആളുകൾ ജോലിക്കെത്തുകയും വൈകുന്നേരം ആറ് മണി കഴിഞ്ഞതിന് ശേഷമാവും തിരികെ വീട്ടിലേക്ക് പോവുന്നതും. ആ കുട്ടികൾക്ക് സ്കൂളുകളോ അംഗൻവാടി സൗകര്യങ്ങളോ ഒന്നും തന്നെയില്ല. അതിനാലാണ് അമ്മമാർ കുഞ്ഞുങ്ങളെ അപകട സാധ്യതയുളള ജോലി സ്ഥലങ്ങളിലേക്ക് കൊണ്ടു പോവുന്നത്. ജോലി ചെയുന്നതിനിടെ ആ അമ്മയ്ക്ക് കുട്ടിയെ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. നാലുവയസുക്കാരി കമ്പനി പരിസരത്തുള്ള വേസ്റ്റ് കുഴിയുടെ സമീപത്തേക്ക് പോവുകയും ആ കുഴിയിലേക്ക് വീഴുകയുമായിരുന്നു. കുട്ടിയുടെ മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയിലാണ്.

