ആലപ്പുഴ: കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് ലോറി വാടകയ്ക്ക് നൽകിയ നഗരസഭാ കൗൺസിലറെ സിപിഎം സസ്പെൻഡ് ചെയ്തു. ആലപ്പുഴ നഗരസഭയിലെ കൗൺസിലറും നോർത്ത് ഏരിയാ കമ്മിറ്റി അംഗവുമായ ഷാനവാസിനെയാണ് പാർട്ടി സസ്പെൻഡ് ചെയ്തത്. കേസിലെ മുഖ്യപ്രതി ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗമാണ് ഇജാസ്. ആലപ്പുഴ ജില്ലാ സെക്രട്ടറി എ നാസർ അറിയിച്ചതാണ് ഇക്കാര്യം. മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വച്ചാണ് ഇരുവർക്കുമെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.
എ ഷാനവാസിനെ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തെന്ന് നാസർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ഹരിശങ്കർ, ബാബുജൻ, ജി. വേണുഗോപാൽ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ.
വാഹനം വാങ്ങിയപ്പോഴും വാടകക്ക് കൊടുത്തപ്പോഴും പാർട്ടിയെ അറിയിച്ചില്ലെന്നും ഇക്കാര്യത്തിൽ ഷാനവാസിന് വീഴ്ചയും ജാഗ്രത കുറവും ഉണ്ടായതായി പാർട്ടി വിലയിരുത്തി. അന്വേഷണ കമ്മീഷൻറെ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴ ജില്ലാ നേതൃയോഗത്തിൽ ധാരണയായി. അതേസമയം കേസിൽ ഉൾപ്പെട്ട സജാദ് സിപിഎം പ്രവർത്തകനല്ലെന്ന് നാസർ വ്യക്തമാക്കി. DYFl അംഗമാണോ എന്ന് വ്യക്തമാക്കേണ്ടത് ആ സംഘടനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാനവാസിൻറെ ഉടമസ്ഥതയിലുള്ള ലോറിയിൽ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസാണ് ആലപ്പുഴയിലെ സിപിഎമ്മിനെ പിടിച്ചുകുലുക്കിയത്.
പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യം ഗൗരവമായി ചർച്ചചെയ്തെന്നും ഇത്തരം വിഷയങ്ങൾ വച്ച് പൊറുപ്പിക്കില്ലെന്നും യോഗത്തിന് ശേഷം സജി ചെറിയാൻ വ്യക്തമാക്കി. പാർട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്ന് ഷാനവാസും പ്രതികരിച്ചു. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ.നാസർ വിശദീകരിച്ചു.
പച്ചക്കറിക്കൊപ്പം കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായാണ് കൊല്ലം കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതിൽ കെഎൽ 04 എടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.എന്നാൽ തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് വാടകക്ക് നൽകിയിരിക്കുകയാണെന്നായിരുന്നു ഷാനവാസിൻറെ പ്രതികരണം. ഇതുസംബന്ധിച്ച രേഖകളും ഷാനവാസ് പുറത്തുവിട്ടിട്ടുണ്ട്.

