കോഴിക്കോട്: ക്ഷേത്രകലയായ ചാക്യാർകൂത്ത് ഗുരുക്കന്മാർ ഇല്ലാതെ യൂട്യൂബ് നോക്കി അഭ്യസിച്ചത് അംഗീകരിക്കാൻ കഴിയാതെ വിധികർത്താക്കൾപോലും പരുഷമായ വാക്കുകളിൽ ഈ പത്താം ക്ലാസുകാരനെ തള്ളിപ്പറഞ്ഞു. പക്ഷേ, മാമൂലുകളെയും ആചാരങ്ങളെ കാറ്റിൽപറത്തി കൂത്ത് പറയാൻ സാമൂതിരിയുടെ നാട്ടിലെത്തിയ ഈ പത്താം ക്ലാസുകാരൻ ചൊവ്വാഴ്ച കലോത്സവ വേദിയിൽ രചിച്ചത് നവോത്ഥാനചരിത്രം. ഗുരുമുഖത്തുനിന്ന് പഠിച്ചെത്തിയ വിദ്യാർഥികളെ കവച്ചുവെച്ച് കൂത്ത് പറഞ്ഞ് നേടിയത് ഒന്നാം സ്ഥാനത്തോളം പോന്ന എ ഗ്രേഡ്.
‘എടാ.. എടാ… കുരങ്ങ്യാ, നീ ആരാണ്.. എന്തിനായി കൊണ്ട് ഇവിടെ വന്നീ കൊള്ളരുതായ്മകളൊക്കെ ചെയ്തു…’ കൂത്ത് വേദിയിൽനിന്ന് ചാക്യാരായ സഞ്ജയ് സദസ്സിനോട് ചോദിച്ചതാണെങ്കിലും കൊടുവള്ളി സബ്ജില്ല കലോത്സവം മുതൽ പലരും പലതവണ പല ഭാവത്തിൽ ഈ ചോദ്യം സഞ്ജയിയോട് ചോദിച്ചിട്ടുണ്ട്.
സബ്ജില്ല കലോത്സവത്തിൽ സ്കൂളിന് ഒരു പോയൻറെങ്കിലും കിട്ടട്ടേ എന്ന ലക്ഷ്യവുമായാണ് മത്സരിക്കാൻ ആളില്ലാതിരല്ലാതിരുന്ന എച്ച്.എസ് വിഭാഗം ചാക്യാർകൂത്തിലേക്ക് സഞ്ജയിനെ എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിലെ ഫിസിക്സ് അധ്യാപിക സഫ്നിയ പേര് ചേർത്തത്. ടൈൽസ് പണിക്കാരനായ അച്ഛൻ സന്തോഷിൻറെ വരുമാനം തികയില്ലെന്ന് കണ്ടതോടെയാണ് യൂട്യൂബിനെ ഗുരുവായി വരിച്ചത്.

