ഭോപ്പാല്‍: പ്രധാനമന്ത്രിയെ വധിക്കാൻ തയാറാവാൻ ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവായ രാജ പട്ടേരിയയെയാണ് അറസ്റ്റ് ചെയ്തത്. ‘ഭരണഘടനയെ സംരക്ഷിക്കൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ തയാറാവൂ’ എന്നായിരുന്നു രാജ പട്ടേരിയുടെ പരാമർശം.
മധ്യപ്രദേശിലെ പന്നാ ജില്ലയിൽ കോൺഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദ പരാമര്‍ശമടങ്ങിയ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പട്ടേരിയയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
‘മോദി തെരഞ്ഞെടുപ്പുകള്‍ നിര്‍ത്തലാക്കും. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ രാജ്യത്തെ വിഭജിക്കും. ലിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാണ്. ഭരണഘടന സംരക്ഷിക്കണമെങ്കില്‍ മോദിയെ കൊല്ലാന്‍ തയാറാവണം’ ഇതായിരുന്നു രാജയുടെ പരാമർശം.
എന്നാൽ കൊല്ലുക എന്നുള്ളതുകൊണ്ട് മോദിയെ പരാജയപ്പെടുത്തുക എന്നാണു താന്‍ ഉദ്ദേശിച്ചതെന്ന് രാജ പട്ടേരി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ പട്ടേരിയയ്ക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു.
ഹത ടൗണിലെ വസതിയില്‍നിന്നാണ് പട്ടേരിയയെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് മത്സരിക്കാന്‍ കഴിവില്ലാത്തവര്‍ അദ്ദേഹത്തെ കൊല്ലുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വിമർശിച്ചു.

