പാറശ്ശാലയിലെ ഷാരോണിനെ മുമ്പ് കോളജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നതായി മുഖ്യപ്രതി ഗ്രീഷ്മ.ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളജിന്റെ ശുചി മുറിയിൽ വെച്ച് ജ്യൂസില്‍ ഡോളോ ഗുളികകള്‍ കലക്കി നല്‍കിയതായി ഗ്രീഷ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി. ഡോളോ ഗുളികകൾ തലേന്ന് തന്നെ കുതിർത്ത് കൈയ്യിൽ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാൽ ഷാരോൺ ഈ കെണിയിൽ വീണില്ല. ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോൺ ഇത് തുപ്പിക്കളഞ്ഞു.പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഗ്രീഷ്മയെ കോളജില്‍ കൊണ്ടുപോയി തെളിവെടുക്കും.പൊലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്മയുമായി മൂന്നാംദിനമാണ് തെളിവെടുപ്പ് നടത്തുന്നത്. രാമവര്‍മ്മൻചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു.
ഒക്ടോബർ 25നാണ് ഷാരോൺ രാജ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് മരിക്കുന്നത്. ബിഎസ്സി റേഡിയോളജി വിദ്യാർത്ഥിയാണ് 23 കാരനായ ഷാരോൺ. ഒക്ടോബർ 14നാണ് ഷാരോൺ പ്രോജക്ടിന്റെ ഭാഗമായി കാരക്കോണത്ത് പെൺ സുഹൃത്തിന്റെ വീട്ടിൽ പോയത്. അവശനായ നിലയിൽ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വായിൽ വ്രണങ്ങൾ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. തുടർന്ന് ഷാരോൺ രാജ് മരിക്കുകയായിരുന്നു.
ജ്യൂസിൽ 50 ഡോളോ ഗുളിക കലർത്തി നൽകി;ഷാരോണിനെ കോളജില്‍ വെച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചു;ഗ്രീഷ്മയുടെ മൊഴി

