കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട: ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് വായിൽ, രണ്ട് പേർ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 23 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ട് യാത്രക്കാരെ പോലിസ് അറസ്റ്റ് ചെയ്തു.
ഷാര്‍ജയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ (30), കാസര്‍ഗോട് കൊളിയടുക്കം സ്വദേശി അബ്ദുല്‍ അഫ്സല്‍ (24) എന്നിവരാണ് പിടിയിലായത്.
കാലില്‍ ധരിച്ച സോക്സുകള്‍ക്കകത്ത് 215 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി രണ്ട് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച് കടത്താനാണ് ഇബ്രാഹിം ബാദുഷ ശ്രമിച്ചത്. ഷാര്‍യില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് (IX 354) ഇബ്രാഹിം ബാദുഷ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷംവിമാനത്താവളത്തിന് പുറത്തിറങ്ങിയ ബാദുഷയെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു.പുറത്തെത്തിയ ബാദുഷ സുഹൃത്തുക്കളോടൊപ്പം
കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്‍റില്‍ വെച്ചാണ്
പോലീസ് കസ്റ്റഡിയിലെടുത്തത്.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ ബാദുഷ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താനായില്ല. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. ഇയാള്‍ ധരിച്ച സോക്സുകളില്‍ തുന്നിപ്പിടിപ്പിച്ച രീതിയില്‍ രണ്ട് പാക്കറ്റുകള്‍ കണ്ടെത്തുകയായിരുന്നു. സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആളുകള്‍ വരുമെന്നായിരുന്നു ബാദുഷയെ ഷാര്‍ജയില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്.
അഭ്യന്തര വിപണിയില്‍ 11 ലക്ഷത്തിലധികം രൂപ വില വരും ബാദുഷയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
അതേസമയം ഷാരജയില്‍ നിന്നെത്തിയ മറ്റെരു യാത്രക്കാരനായ അബ്ദുൽഅഫ്സൽ കോഴിക്കോട്എയര്‍ ഇന്ത്യ വിമാനത്തിലാണ് (AI 998) കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ അഫ്സലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
233 ഗ്രാം തൂക്കമുള്ള രണ്ട് സ്വർണ്ണ ബിസ്കറ്റുകള്‍ നാല് വീതം കഷ്ണങ്ങളാക്കി വായ്ക്കകത്താക്കി ഒളിപ്പിച്ച് കടത്താനാണ് അബ്ദുല്‍ അഫ്സല്‍ ശ്രമിച്ചത്. മാസ്ക്ക് ധരിച്ച കാരണം ഏളുപ്പം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല പോലീസിന്റെ മിടുക്കാണ് കണ്ടെത്താൻ സഹായിച്ചത്. ആദ്യമായാണ് ഇത്തരത്തിൽ സ്വർണ്ണകടത്ത്.അഭ്യന്തര വിപണിയില്‍ 12 ലക്ഷം രൂപ വില വരും അഫ്സലിന്‍െറ പക്കല്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐപിഎസി ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം ബാദുഷയേയും അബ്ദുല്‍ അഫ്സലിനേയും പോലീസ് കസ്റ്റഡിയിലെടുത്തത്.
പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.
ഇതോടെ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടിയ കേസുകളുടെ എണ്ണം 73 ആയി.

