മല്ലികാർജുൻ ഖർഗെ നാളെ എഐസിസി അധ്യക്ഷനായി ചുമതലയേൽക്കും. 2 പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ കോൺഗ്രസ് അധ്യക്ഷ പദവിയിൽ എത്തുന്നത്. പുനഃസംഘടിപ്പിക്കുന്ന ദേശീയ നേതൃത്വത്തിന്റെ ഭാഗമായി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രമേശ് ചെന്നത്തലയെ പരിഗണിക്കുന്നതായും സൂചനയുണ്ട്.
നെഹ്റു കുടുബാംഗമല്ലാത്ത മല്ലികാർജുൻ ഖർഗെ ആകും നാളെ മുതൽ കോൺഗ്രസിനെ നയിക്കുക. നാളെ രാവിലെ പത്തരയ്ക്ക് ഖർഗെ ഔദ്യോഗികമായി ചുമതല സോണിയാ ഗാന്ധിയിൽ നിന്ന് ഏറ്റെടുക്കും. ഖർഗെയുടെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയും ഡൽഹിയിൽ എത്തുന്നുണ്ട്. അധ്യക്ഷ സ്ഥാനം എറ്റെടുത്ത ശേഷം പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്ന ചർച്ചകളിലേക്ക് ഖർഗെ കടക്കും.
ആദ്യം പതിനൊന്ന് അംഗ ദേശീയ സമിതിയാകും പ്രഖ്യാപിക്കുകയെന്നാണ് വിവരം. കേരളത്തിൽ നിന്നും രമേശ് ചെന്നിത്തലയുടെ പേരും ഇതിലേക്ക് പരിഗണിക്കുന്നുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് ചെന്നത്തലയെ പരിഗണിയ്ക്കുന്നതെന്നാണ് സൂചന. വ്യത്യസ്ത ഘട്ടങ്ങളിലായി 20 ൽ അധികം സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിട്ടുള്ള നേതാവാണ് രമേശ് ചെന്നിത്തല.
നിലവിൽ ഗുജറാത്തിന്റെ സ്ഥാനാർത്ഥി നിർണ്ണയ സമിതി ചുമതല രമേശ് ചെന്നിത്തല ആണ് കൈകാര്യം ചെയ്യുന്നത്. ഡിസംബറിൽ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും ഖർഗെ ചുമതലയേൽക്കുന്നതിന് പിന്നാലെ ഉണ്ടാകും.