
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിദ്യാർത്ഥികൾക്കം യുവാക്കൾക്കും വില്പനയ്ക്കായ് കൊണ്ടുവന്ന എം.ഡി.എം.എ, കഞ്ചാവ് എന്നിവ സഹിതം യുവാവിനെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.മടവൂർ പുല്ലാളൂർ മേലെ മoത്തിൽ ഉഷസ് നിവാസിൽ രജിലേഷ് എന്ന അപ്പുവിനെ (27വയസ്സ്) നെയാണ് ടൗൺ എസ്.ഐ ബിജിത്തിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റൻറ് കമ്മീഷണർ പി.സി ഹരിദാസന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ക് ആൻറി നാർക്കോട്ടിക്ക് സെൽ സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇൻറർനാഷണൽ ലോഡ്ജിൽ നിന്നും അറസ്റ്റ് ചെയ്തത്.വില്പനയ്ക്കായ് കൊണ്ടുവന്ന 6 ഗ്രാം ക്രിസ്റ്റൽ മാതൃകയിലുള്ള എം.ഡി.എം എ യും 35 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു.
ഡി.ജെ പാർട്ടികളിലും മറ്റും പങ്കെടുക്കുന്നതിനായി ഗോവ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ പങ്കെടുത്ത് വരുന്നവരാണ്
ന്യൂജൻ സിന്തറ്റിക്ക് ലഹരി മരുന്നുകൾ ജില്ലയിൽ എത്തിക്കുന്നതെന്ന് പോലീസ് പറയുന്നു. ലഹരിയിൽ പുതുമ തേടുന്ന പുതു തലമുറയിലെ യുവതീ യുവാക്കളെയം വിദ്യാർത്ഥികളെയുമാണ് ലഹരി മാഫിയ സംഘം ലക്ഷ്യം വയ്ക്കുന്നത്.ഇത്തരം സിന്തറ്റിക്ക് ഡ്രഗുകൾ രൂപത്തിൽ വളരെ വ്യത്യസ്തത പുലർത്തുന്നതിനാൽ ഇവ കണ്ടു പിടിക്കാൻ വളരെയധികം പ്രയാസമാണെന്നതും രക്ഷിതാക്കൾക്കും മറ്റും തിരിച്ചറിയാതെ കൈകാര്യം ചെയ്യാമെന്നതുമാണ് ഇത്തരം ലഹരിയിലേക്ക് യുവതലമുറയെ ആകർഷിക്കുന്നത്. വീര്യം കൂടിയ ലഹരി ദീർഘസമയത്തേക്ക് ലഭിക്കുമെന്നതാണ് യുവതലമുറക്ക് ഈ ലഹരിയോടുള്ള മറ്റൊരു ആകർഷണം. വളരെ ചെറിയ ഓവർഡോസ് പോലും മരണത്തിന് വരെ കാരണമായേക്കാവുന്ന ലഹരി വസ്തുവാണ് MDMA. പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും ലൗ പിൽ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന എം.ഡി.എം.എ ലഹരി മാഫിയ ഉപയോഗിക്കുന്നുണ്ട്.
നഗരത്തിലെ ലഹരി മരുന്നിന്റെ ഉപയോഗവും വില്പനയും തടയുന്നതിനായ് ഏത് സാഹചര്യവും മറികടന്ന് തെളിവുകൾ ശേഖരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ഡൻസാഫ് പ്രവർത്തനസജ്ജമാണ്.
ഇയാൾക്ക് വില്പനയ്ക്കായ് ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്നവരെ കുറിച്ചും ഇയാളിൽ നിന്നും ലഹരിമരുന്ന് വാങ്ങിക്കുന്നവരെക്കുറിച്ചുമുള്ള സൂചനകൾ ചോദ്യം ചെയ്യലിൽ വ്യക്തമായതായും
നഗരത്തിലെ ചില ലോഡ്ജുകൾ കേന്ദ്രീകരിച്ച് നിശാപാർട്ടികൾ നടക്കുന്നതായും അതുവഴി ലഹരിമരുന്നിന്റെ ഉപയോഗം വർദ്ധിച്ചു വരുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ ലോഡ്ജുകളിൽ റെയ്ഡ് നടത്തുമെന്നും വ്യക്തമായ അഡ്രസ് പ്രൂഫുകൾ ഇല്ലാതെ റൂമുകൾ നൽകുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ടൗൺ സി. ഐ ശ്രീ ഉമേഷ് അറിയിച്ചു.
ടൗൺ പോലീസ് സബ് ഇൻസ്പെക്ടർ ബിജിത്ത്, എ.എസ്.ഐ സുബ്രഹ്മണ്യൻ, സീനിയർ സി.പി.ഒ പ്രകാശൻ, സി.പി.ഒ മാരായ ഷബീർ, ശ്രീലിൻസ്, സജീഷ് ഡൻസാഫ് അംഗങ്ങളായ മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ, ജോമോൻ കെ.എ, നവീൻ.എൻ, സോജി.പി, രതീഷ്.എം.കെ, രജിത്ത് ചന്ദ്രൻ, ജിനേഷ് എം, സുമേഷ് എ.വി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

