കൊല്ലം കൊട്ടിയത്ത് നിന്ന് പതിനാലുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം.തമിഴ്നാട്ടുകാരായ 6 പേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകിയില്ല. പണം വാങ്ങിയെടുക്കാൻ ബന്ധുവിന്‍റെ മകൻ ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. തമിഴ്നാട് അതിർത്തിയിൽ നിന്ന് പാറശാല പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനവും സംഘത്തിലെ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊട്ടിയം കൺനനല്ലൂർ സ്വദേശി ആസാദിൻ്റെ മകൻ ആഷിക്കിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. കാറുകളിലെത്തിയ തമിഴ്നാട് സ്വദേശികളടങ്ങുന്ന ആറംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മാര്‍ത്താണ്ഡം സ്വദേശി ബിജുവിനെയാണ് പൊലീസ് പിടികൂടിയത്. തടഞ്ഞ സഹോദരിയെയും അയൽവാസിയെയും അടിച്ചു വീഴ്ത്തിയ ശേഷമാണ് സംഘം കുട്ടിയേയും കൊണ്ടു കടന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് ഏകോപിച്ചു നടത്തിയ നീക്കത്തിലൂടെ 5 മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയിൽ വെച്ചു പിടികൂടുകയായിരുന്നു.ആഷിഖിനെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. നിലവില്‍ ഒരാള്‍ മാത്രമാണ് പൊലീസ് കസ്റ്റഡിയിലെങ്കിലും സംഘത്തിലെ എല്ലാവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്‍റെ നമ്പറുള്‍പ്പെടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് തന്നെ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് പൊലീസ് പ്രതീക്ഷ.
കൊട്ടിയത്ത് പതിനാലുകാരനെ തട്ടികൊണ്ടുപോയ സംഭവം;പിന്നിൽ സാമ്പത്തിക ഇടപാട്,കുട്ടിയെ തട്ടിയെടുത്തത് വിലപേശാൻ

