പുതുച്ചേരിയിൽ മകനെ ക്ലാസിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ ഒരമ്മയുടെ ക്രൂരത. കാരയ്ക്കലിലാണ് സംഭവം. കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ബാലമണികണ്ഠനാണ് മരിച്ചത്. ജൂസ് പാക്കറ്റില്‍ വിഷം ചേര്‍ത്തശേഷം കുട്ടിക്കു നല്‍കുകയായിരുന്നു. ബാലമണികണ്ഠൻ എന്ന വിദ്യാർത്ഥി ഇന്നലെ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയതിനു പിന്നാലെ ഛർദിച്ച് കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ചപ്പോൾ, വിഷം അകത്തുചെന്നിട്ടുണ്ടാവാമെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരൻ ജൂസ് നൽകിയിരുന്നതായി കുട്ടി വെളിപ്പെടുത്തിയത്.കുട്ടിയുടെ ബന്ധുവെന്നു പറഞ്ഞെത്തിയ സ്ത്രീയാണ് ജൂസ് പാക്കറ്റ് നൽകാൻ ഏൽപ്പിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. തുടർന്നു സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു മറ്റൊരു കുട്ടിയുടെ അമ്മയായ സഹായറാണി വിക്ടോറിയ എന്ന സ്ത്രീയാണു സുരക്ഷാ ജീവനക്കാരന് ജൂസ് പാക്കറ്റ് കൈമാറിയതെന്നു കണ്ടെത്തിയത്.മണികണ്ഠന്റെ അമ്മയുടെ പരാതിയില്‍ കാരയ്ക്കല്‍ സിറ്റി പൊലീസ് സഹായറാണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു ക്രൂരതയുടെ കാരണം വെളിപ്പെടുത്തിയത്. പരീക്ഷകളില്‍ തന്റെ മകനേക്കാള്‍ മണികണ്ഠന്‍ മികച്ച മാര്‍ക്കു നേടുന്നതാണു വിഷം നല്‍കാനുള്ള കാരണമെന്നാണു മൊഴി.അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്ശേഷവും നന്നായി സംസാരിക്കുകയും വലിയ അവശത പ്രകടമാക്കാതിരിക്കുകയും ചെയ്ത കുട്ടി പെട്ടെന്ന് മരിച്ചതിൽ ചികിത്സാപ്പിഴവുണ്ടെന്നും കുട്ടിയുടെ ബന്ധുക്കൾക്ക് പരാതിയുണ്ട്.
മകനെക്കാൾപഠനത്തിൽ മികവ് ;സഹപാഠിയായ എട്ടാം ക്ലാസുകാരന് വിഷമടങ്ങിയ പാനീയം കൊടുത്ത് അമ്മ

