മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സോണിയ ഗാന്ധിക്കു നല്‍കിയ രാജിക്കത്തിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം.അല്‍പ സമയം മുൻപാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞു.അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്.
രാഹുല്‍ഗാന്ധിയെ പാര്‍ട്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തകര്‍ച്ച തുടങ്ങുന്നത്. പക്വതയില്ലാത്ത നേതാവാണ് രാഹുല്‍ഗാന്ധി. ആ പക്വതയില്ലായ്മയാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം കുറയുന്നതിനും തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനും കാരണമെന്നും ഗുലാം നബി കുറ്റപ്പെടുത്തുന്നു. രാഹുലിന്റെ സുരക്ഷാ ഭടന്മാരും പിഎയും വരെ പാര്‍ട്ടിയിലെ സുപ്രധാന തീരുമാനങ്ങളെടുക്കുന്നുവെന്നും ഗുലാം നബി കത്തിൽ ആരോപിച്ചു. 2019 തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയിലെ സ്ഥിതി കൂടുതല്‍ വഷളായി. യുപിഎ ഗവണ്‍മെന്റിന്റെ സമഗ്രത തകര്‍ത്ത ‘റിമോട്ട് കണ്‍ട്രോള്‍ മോഡല്‍’ ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും രാഹുല്‍ പ്രയോഗിച്ചു. നിങ്ങള്‍ (സോണിയ ഗാന്ധി) പേരിന് മാത്രമുള്ള ഒരാളായിരിക്കെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും രാഹുല്‍ ഗാന്ധിയോ അദ്ദേഹത്തിന്റെ ആളുകളോ എടുക്കുകയായിരുന്നു.കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നെന്നും അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തി.രാഹുലിന്റെ പക്വതയില്ലായ്മയുടെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളിലൊന്നാണ്, 2013 ല്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ അയോഗ്യരാക്കപ്പെടുമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി കീറിയെറിഞ്ഞത്.
അത് സര്‍ക്കാരിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയെ ആകെത്തന്നെയും വിശ്വാസ്യത ജനങ്ങള്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യുന്ന തരത്തിലായിപ്പോയെന്ന് ഗുലാംനബി കത്തില്‍ പറയുന്നു.
ഈ ഒരൊറ്റ നടപടി മറ്റെന്തിനേക്കാളും 2014ലെ യുപിഎ സര്‍ക്കാരിന്റെ പരാജയത്തിന് നിര്‍ണായക സംഭാവന നല്‍കിയെന്നും ആസാദ് കത്തില്‍ കുറിച്ചു. 2013 ജനുവരിയില്‍ ജയ്പൂരില്‍ വെച്ച് പാര്‍ട്ടിയുടെ പ്രത്യേകനേതൃയോഗം ചേര്‍ന്ന് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി തന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. സമിതി ശുപാര്‍ശകള്‍ 2014 ലെപൊതു തെരഞ്ഞെടുപ്പിന് മുമ്പായി സമയബന്ധിതമായി നടപ്പാക്കണമെന്ന് പ്രവര്‍ത്തകസമിതി തീരുമാനിച്ചെങ്കിലും ഒന്നു പോലും നടപ്പാക്കിയില്ലെന്നും ഗുലാം നബി ചൂണ്ടിക്കാട്ടി.

