ഇന്ന് കർക്കിടവാവ്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കർക്കടക വാവു ദിനത്തിൽ ബലിതർപ്പണം നടക്കുന്നത്. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. വർക്കല , ആലുവ, തിരുനെല്ലി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പുലർച്ചയോടെ ബലി തർപ്പണം ആരംഭിച്ചു.ബലിതർപ്പണത്തിനായി വിവിധ കേന്ദ്രങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.ബുധനാഴ്ച രാത്രി 7.30 മുതൽ നാളെ രാത്രി 8.15 വരെയാണ് അമാവാസി.തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ 28ന് പുലർച്ചെ 2.30 മുതൽ ബലിതർപ്പണം ആരംഭിച്ചു. വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ 3 മണി മുതലാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലിയിൽ ഒരേ സമയം 250 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയത്. ആയിരകണക്കിന് വിശ്വാസികൾ എത്തുന്നതിനാൽ തിരുനെല്ലിയിൽ പൊലീസ് ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാ സൗകര്യങ്ങളും മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്.കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി അര്‍പ്പിക്കുന്നത്. ബുധനാഴ്ച ‘ഒരിക്കൽ’ എടുത്ത് ഇന്ന് ബലി അർപ്പിക്കും. ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നതാണ് ഒരിക്കൽ എന്നറിയപ്പെടുന്നത്.
ഇന്ന് കർക്കിടവാവ്;ബലിതര്‍പ്പണം നടത്തി വിശ്വാസികള്‍ ചടങ്ങുകൾ ഉച്ചവരെ

