നാഷനല്‍ ഹെറള്‍ഡ് കേസിലെ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി..ഉച്ചക്ക് 12 മണിയോടെയാണ് സോണിയാഗാന്ധി ഇഡി ഓഫീസിലെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ട്. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്പില് എത്തിയിരുന്നില്ല.കോൺഗ്രസ് എംപിമാർ കാൽനടയായി സോണിയയെ അനുഗമിച്ചെങ്കിലും സോണിയയുടെ കാർ മാത്രമാണ് പൊലീസ് കടത്തിവിട്ടത്. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു. ഒപ്പം ഇ ഡി ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയും ചെയ്തു.എഐസിസി ആസ്താനത്തിന് മുന്നിലൂടെ കടന്നുപോയ സോണിയക്ക് അഭിവാദ്യങ്ങളുമായി നേതാക്കളും പ്രവര്‍ത്തകരും എത്തി. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. എഐസിസി ആസ്ഥാനത്തു പ്രതിഷേധിച്ച എംപിമാരെയും അറസ്റ്റ് ചെയ്തു. അഡീഷനൽ ഡയറക്ടർ ഉൾപ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നാണു വിവരം. ചോദ്യം ചെയ്യലിനിടയിൽ സോണിയയ്ക്ക് ക്ഷീണം അനുഭവപ്പെട്ടാൽ വിശ്രമിക്കാൻ അനുവദിക്കുമെന്ന് ഇഡി അറിയിച്ചു.