പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സാ പിഴവിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. ത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്.ഇന്നലെ മരിച്ച ഐശ്വര്യയുടെ കുഞ്ഞിന്റേത് ചികിത്സാപിഴവ് മൂലമുളള മരണമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.പൂർണ ആരോഗ്യവതിയായ പെൺകുട്ടിയാണ് പ്രസവത്തിനിടെ മരിച്ചത്. സിസേറിയൻ നടത്താൻ തങ്ങൾ തയാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതർ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.ഒരാഴ്ച മുന്‍പാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഖ പ്രസവമായിരിക്കുമെന്നാണ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. പിന്നീട് സ്‌കാനിങ്ങില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു. സിസേറിയാന്‍ ആണെന്നകാര്യം അധികൃതര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്തു. പിന്നീട് യുവതിക്ക് ബ്ലീഡിങ്ങ് നില്‍ക്കുന്നില്ലെന്നും കുഞ്ഞ് മരിച്ചെന്നും ഡോക്ടര്‍ അറിയിക്കുകയായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. വെന്റിലേറ്ററിലായിരുന്ന യുവതി ഇന്ന് പത്തുമണിയോടെ മരിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്.
പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു;പിറ്റേന്ന് അമ്മയും,പാലക്കാട് തങ്കം ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം

