ആവിക്കൽ തോടിൽ മലിന ജലപ്ലാന്റിനെതിരായ ഹർത്താലിനിടയിൽ സംഘർഷം. പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.വഴിതടഞ്ഞ നാട്ടുകാരെ പൊലീസ് അടിച്ചോടിച്ചു. പ്ലാന്റ് നിർമ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികൾ പറഞ്ഞു.സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് പോലീസ് നടപടി. രാവിലെ ഒന്നരമണിക്കൂറോളം സമരക്കാര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിലാണ് സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. വാഹനങ്ങൾ തടയില്ലെന്നും അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും സമരസമിതി അറിയിച്ചിരുന്നു. ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടയിലും കനത്ത പോലിസ് കാവലിൽ മലിനജല സംസ്കരണ പ്ലാന്റ് നിർമാണ ജോലികൾ പുരോഗമിക്കുകയാണ്.

