റഷ്യ മുന്നോട്ട് വെച്ച വെടിനിർത്തൽ കരാറിന് സമ്മതമല്ലെന്ന് യുക്രൈൻ . കിഴക്കൻ ഡോൺബാസ് മേഖലയിൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഈ പ്രദേശം റഷ്യക്ക് കൈമാറി വെടി നിർത്തൽ കരാറിന് സമ്മതമല്ലെന്ന് യുക്രൈൻ അറിയിച്ചത്. യുക്രൈൻ ആവശ്യപ്പെടുന്നത് പരമാധികാരം പൂർണമായി പുനഃസ്ഥാപിച്ച് കൊണ്ട് യുദ്ധം അവസാനിപ്പിക്കണമെന്നാണ്.
യുക്രെയ്നിന്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും പൂർണമായി പുനഃസ്ഥാപിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കണം’ യുക്രെയ്നിന്റെ പ്രസിഡൻഷ്യൽ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് പറഞ്ഞു.
സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്നും ചർച്ച തുടങ്ങാനുള്ള മുൻകൈ എടുക്കേണ്ടത് യുക്രൈൻ ആണെന്നും റഷ്യൻ പ്രതിനിധി വ്ളാഡിമിർ മെഡിൻസ്കി ബെലാറഷ്യൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. റഷ്യയുടെ ഈ പ്രസ്താവനക്ക് പിന്നാലെയാണ് യുക്രെയ്ൻ പരമാധികാരം പുനഃസ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്.
കഴിഞ്ഞ ദിവസം പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ യുക്രെനിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്തിരുന്നു. അധിനിവേശം ആരംഭിച്ചതിനുശേഷം യുക്രെനിയൻ പാർലമെന്റിനെ വ്യക്തിപരമായി അഭിസംബോധന ചെയ്യുന്ന ആദ്യത്തെ വിദേശ നേതാവാണ് ആൻഡ്രെജ് ഡൂഡ. ഉക്രെയ്നിന്റെ നിലപാടിനെ പിന്തുണച്ച ആൻഡ്രെജ് ഡൂഡ റഷ്യയ്ക്ക് ഏതെങ്കിലും പ്രദേശം വിട്ടുകൊടുക്കുന്നത് മുഴുവൻ പാശ്ചാത്യർക്കും “വലിയ പ്രഹരം” നൽകുമെന്ന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പ് നൽകി.