കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച എളമരം കടവ് പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത് വന്ന സാഹചര്യത്തിൽ വിവാദത്തില്‍ വിശദീകരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്..എളമരം കടവ് പാലം അടക്കം സിആർഐഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിര്‍മിച്ചത്.ഇത്തരം പദ്ധതികളുടെ ഉദ്ഘാടനത്തിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി ആവശ്യമില്ല.നികുതിപ്പണത്തിൽ നിന്നാണ് കേന്ദ്രം ഫണ്ടനുവദിക്കുന്നത്.എങ്കിലും കേന്ദ്ര പ്രതിനിധികളെ വിളിക്കാൻ സംസ്ഥാന സർക്കാരിന് ഇഷ്ടക്കേടില്ലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം ഇന്ന് വൈകിട്ട് ഉദ്ഘാടനം ചെയ്യാനിരുന്ന, കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം തുറന്നുകൊടുത്ത് ബിജെപി പ്രവർത്തകർ. കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽനിന്ന് ബിജെപിയെ ഒഴിവാക്കിതിലുള്ള പ്രതിഷേധമെന്നാണ് വിശദീകരണം. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ ഇന്നലെ വൈകിട്ട് പ്രതിഷേധവുമായെത്തിയാണ് പാലം തുറന്നുകൊടുത്തത്. കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ബിജെപിയെ പൂർണമായും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പാലം തുറന്നുകൊടുത്തതെന്ന് വി കെ സജീവൻ പറഞ്ഞു.. പാലത്തിന്‍റെ ഒരുവശത്തേക്ക് പ്രതിഷേധവുമായെത്തിയ ബിജെപി പ്രവർത്തകർ നാട മുറിച്ച് പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു. തുടർന്ന് വാഹനങ്ങളുമായി പ്രവർത്തകർ പാലത്തിലൂടെ കടന്നുപോയി. ഇതിനു പിന്നാലെ നാട്ടുകാരും പാലത്തിൽ പ്രവേശിച്ചു. സംഭവമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർ പാലത്തിൽ കയറിയ ആളുകളെ ഇറക്കി ബാരിക്കേഡുകൾ വെച്ച് ഇരുവശങ്ങളും അടച്ചു.
എളമരം കടവ് പാലം;വിവാദത്തിൽ മന്ത്രിയുടെ വിശദീകരണം ഉദ്ഘാടനത്തിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി ആവശ്യമില്ല’

