അമിതവില ഈടാക്കിയെന്ന പിപി ചിത്തരഞ്ജന് എംഎല്‍എയുടെ പരാതിയെ തുടർന്ന് വിവാദത്തിലായ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലിലെ അപ്പത്തിന്റെയും മുട്ട റോസ്റ്റിന്റെയും വിലകുറച്ചു. സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നത് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് 10 രൂപയാക്കിയതായും ഹോട്ടല്‍ ഉടമ അറിയിച്ചു.ചിത്തരഞ്ജന് എംഎല്‍എയോട് അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കുംമായി 184 രൂപയായിരുന്നു ഇവർ ഈടാക്കിയിരുന്നത്.ഇതേത്തുടര്‍ന്ന് അമിത വില ഈടാക്കിയെന്ന് കാണിച്ച് ചിത്തരഞ്ജന് ഹോട്ടലിനെതിരെ ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണുരാജിന് പരാതി നല്‍കുകയായിരുന്നു. എന്നാൽ, എംഎൽഎ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് പ്രത്യേക നിയമമില്ലാത്തതിനാൽ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും നടപടിയെടുക്കാൻ കഴിയില്ലെന്നും കലക്ടർ എംഎൽഎയെ അറിയിച്ചിരുന്നു. പരാതിയിന്മേൽ അന്വേഷണം നടത്തിയ കളക്ടർ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എം എൽ എ യുടെ പരാതി,പിന്നാലെ വിവാദം, മുട്ട റോസ്റ്റിനും അപ്പത്തിനും വിലകുറച്ചു

