സംസ്ഥാനത്ത് കോവിഡ് ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ ഏത്തമിടിച്ചാ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടി തെറ്റായിരുന്നുവെന്ന് റിപ്പോർട്ട്.നടപടി പൊറുക്കണമെന്നും മനുഷ്യാവകാശ കമ്മീഷനോട് പൊലീസിന്റെ ക്ഷമാപണം. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കണ്ണൂര്‍ മുന്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020 മാര്‍ച്ച് 22നാണ് ജില്ലാ പൊലീസ് മേധാവി വളപട്ടണത്തു തയ്യല്‍ക്കടയ്ക്കു സമീപം നിന്നവരെ ഏത്തമിടീച്ചത്. ഇത് സംബന്ധിച്ച് വന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമമനുസരിച്ചുള്ള നടപടി സ്വീകരിച്ചാല്‍ മതിയെന്നും നിയമലംഘകര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് രാജ്യത്തെ കോടതികളാണെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിനും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയതിലും പൊലീസിന്റെ സേവനം അഭിനന്ദനാര്‍ഹമായിരുന്നെന്നും എന്നാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ സ്വന്തം രീതിയില്‍ ശിക്ഷ നടപ്പാക്കുന്നതും അവരെ ആക്രമിക്കുന്നതും അനുവദിക്കില്ലെന്നും ബൈജുനാഥ് പറഞ്ഞു.

