റഷ്യ കനത്ത ഷെല്ലാക്രമണം തുടരുന്നതിനിടെ, താന്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ വെളിപ്പെടുത്തിക്കൊണ്ട് സെലന്‍സ്കി രംഗത്തെത്തി.
താന്‍ ഒളിച്ചിരിക്കുകയല്ലെന്നും ആരെയും ഭയമില്ലെന്നും സെലന്‍സ്കി പറഞ്ഞു. കീവിലെ ബന്‍കോവ സ്ട്രീറ്റിലാണ് താന്‍ ഉള്ളത്. രാജ്യത്തിന്റെ അഭിമാനം കാക്കുന്നതിനുവേണ്ടിയുള്ള യുദ്ധത്തില്‍ വിജയിക്കുക എന്നതാണ് പ്രധാനമെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു
ഫെബ്രുവരി 24 ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിൻ യുക്രൈനെതിരായ യുദ്ധം പ്രഖ്യാപിച്ചശേഷം പ്രസിഡന്റ് സെലന്‍സ്കി മൂന്ന് തവണ വധശ്രമങ്ങളില്‍നിന്ന് രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീഡിയോ സന്ദേശത്തില്‍, ചെറുത്തുനില്‍പ്പിന്റെ പന്ത്രണ്ടാം ദിവസമാണ് ഇന്നെന്ന് സെലന്‍സ്കി പറഞ്ഞു. ‘ഞങ്ങള്‍ എല്ലാവരും യുദ്ധമുഖത്താണ്. എല്ലാവരും കഠിനാധ്വാനം ചെയ്യുന്നു. ഞാന്‍ കീവിലുണ്ട്. എന്റെ ടീം എന്നോടൊപ്പമുണ്ട്’, സെലന്‍സ്കി പറഞ്ഞു. റഷ്യയ്ക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തുന്ന യുക്രൈന് സൈന്യത്തിന് നന്ദിയും പറഞ്ഞു.
യുക്രൈനിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി റഷ്യ ആക്രമണം തുടരുകയാണ്. 331 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മരണസംഖ്യ ഇതിലും വളരെ ഉയര്‍ന്നത് ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലക്ഷക്കണക്കിനുപേരാണ് യുദ്ധം തുടങ്ങിയതിനുശേഷം യുക്രൈനില്‍നിന്ന് പലായനം ചെയ്തത്.
ഇതിനിടെ സുമിയടക്കം അഞ്ച് യുക്രൈൻ നഗരങ്ങളിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. സുരക്ഷാ ഇടനാഴികൾ തുറക്കുമെന്ന ഉറപ്പും റഷ്യ നൽകി. ഇന്ത്യൻ എംബസിയിൽ നിന്നുള്ള വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് സുമിയിലെ വിദ്യാർത്ഥികൾ പറഞ്ഞു.