ദില്ലിയിലുള്ള, കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . വേണു രാജാമണി സൂപ്പർ വിദേശകാര്യ മന്ത്രിയാകുന്നുവെന്നും എട്ടുകാലി മമ്മൂഞ്ഞിന്റെ രാഷ്ട്രീയം കളിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. . ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളുന്നില്ല. പകരം വേണു രാജാമണി തള്ളുന്നു. യുക്രൈനിൽ നിന്നു വിദ്യാർഥികളെ എത്തിച്ചത് കേന്ദ്രസർക്കാർ ആണെന്ന് മറക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു അതിനാൽ വനിത ദിനം കേരളത്തിലെ സ്ത്രീകൾക്ക് ആഘോഷിക്കാനാകില്ലെന്നും ഇതിനെതിരെ സർക്കാർ നടപടി എടുക്കുന്നില്ല. കേരളത്തിലെ ക്രമസമാധാനം തകർന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
സിൽവർലൈൻ സർവേ പൊലീസ് മർദ്ദനത്തിലൂടെ നടപ്പാക്കുകയാണ്. ഭരണകൂട ഭീകരതയാണ് നടപ്പിലാക്കുന്നത്. എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. സിൽവർലൈൻ പദ്ധതിയെ രക്തം ചിന്തിയാണെങ്കിലും ബിജെപി എതിർക്കും. ബിജെപി ഭൂമി നഷ്ട്ടപ്പെടുന്നവരെ ചേർത്ത് പിടിച്ച് സമരം നടത്തും. എല്ലാ കക്ഷികളെയും ഒന്നിപ്പിച്ച് ബഹുജനമുന്നേറ്റം സംഘടിപ്പിക്കും. നാളെ എറണാകുളത്ത് സിൽവർലൈൻ വിരുദ്ധ കൺവെൻഷൻ നടത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

