യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ കുമാറിന്റെ വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളാനാകെ കുടുംബം. ദിവസേന മൂന്നുതവണ വാട്സ് ആപ്പുവഴി വീട്ടുകാരുമായി നവീൻ സംസാരിക്കുമായിരുന്നു.മകന് ജീവനോടെ ഇല്ലെന്ന യാഥാര്‍ത്ഥ്യത്തോട് പെരുത്തപ്പെടാനുള്ള ശ്രമത്തിലാണ് അച്ഛന് ശേഖര്‍ ഗ്യാന ഗൗഡറും അമ്മ വിജയലക്ഷ്മിയും. അവനെ ഒരു നോക്കു കാണാന്‍… എപ്പോഴാണ് അവന്റെ മൃതദേഹം കൊണ്ടുവരിക?. അച്ഛൻ ശേഖർ ചോദിക്കുന്നു. ഇന്നലെ യുക്രൈനിലെ രണ്ടാമത്തെ പ്രധാന നഗരമായ ഖാര്‍കീവില്‍ വൈകീട്ടോടെയാണ് ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്ത് വരുന്നത്. കർണാടക സ്വദേശി നവീൻ എസ്.ജി ആണ് (21) ആണ് യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് നവീൻ. ചൊവ്വാഴ്ച രാവിലെ ഭക്ഷണം വാങ്ങിക്കുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം ഉണ്ടായത്.
അതേസമയം നവീന്റെ മരണം അന്വേഷിക്കുമെന്ന് റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ് . യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യക്കാരുടെ റഷ്യൻ അതിർത്തി വഴിയുള്ള രക്ഷാദൗത്യം പരിഗണനയിലാണ്. സംഘർഷ മേഖലയിലെ ഇന്ത്യൻ പൗരന്മാരുമായി ആശയ വിനിമയം നടത്തുന്നുണ്ട്. സുരക്ഷിത പാത ഉടൻ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ് വ്യക്തമാക്കി. നവീൻ്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തിയിരുന്നു.

