സമഗ്ര ശിക്ഷാ കേരളയിൽ കരാർ കൺസൾട്ടന്റ്
സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്ട് ഓഫിസിലേക്ക് കൺസൾട്ടന്റുമാരുടെ രണ്ട് ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലാനിങ്, പെഡഗോജി വിഭാഗങ്ങളിലാണ് ഒഴിവുകൾ. യോഗ്യതാ മാനദണ്ഡങ്ങളടക്കമുള്ള വിവരങ്ങൾ www.ssakerala.in ൽ ലഭിക്കും. ബയോഡാറ്റയും പൂരിപ്പിച്ച അപേക്ഷയും സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ, സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ), സ്റ്റേറ്റ് പ്രൊജക്ട് ഓഫിസ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസായവരാകണം. യോഗദർശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പ്രോഗ്രാം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോെടയാണ് നടത്തുന്നത്. അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം-33. ഫോൺ: 0471 2325101. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും.
പ്രവാസി സംരംഭകർക്ക് നോർക്ക സൗജന്യ പരിശീലന പരിപാടി
പുതിയതായി സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി ഫെബ്രുവരി 17 ന് എറണാകുളത്ത് സംഘടിപ്പിക്കും. തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 14 ന് മുൻപ് എൻ ബി എഫ് സി യിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471-2770534, nbfc.coordinator@gmail.com.
ലോകായുക്ത വിധിയോടെ കാര്യങ്ങൾക്കു കൃത്യതയായി: മന്ത്രി ആർ. ബിന്ദു
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച ഹർജിയിൽ ലോകായുക്തയുടെ വിധി വന്നതോടെ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നതിൽ കൃത്യതയായെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. രണ്ടു മാസമായി പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്നു വലിയ നിലയിലുള്ള ആരോപണ സമുച്ചയം തീർക്കുകയായിരുന്നെന്നും കാള പെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന രീതി പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും ചേർന്നതല്ലെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വി.സി. നിയമനം സംബന്ധിച്ച വിവാദങ്ങളോടു പലവട്ടം പ്രതികരിച്ചെങ്കിലും വീണ്ടും ആരോപണ പരമ്പരകളുമായി ചിലർ മുന്നോട്ടുപോകുകയായിരുന്നു. കാര്യങ്ങൾ വിശദമായി പഠിക്കാതെയുള്ള പ്രസ്താവനകൾ ഭൂഷണമല്ല. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രവും സമൂലവുമായ മാറ്റമുണ്ടാക്കാമെന്ന ദൃഢനിശ്ചയത്തോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കു മുന്നിൽനിന്നു പ്രവർത്തിക്കേണ്ട ചുമതലയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുള്ളത്. ഈ ജോലി നിർവഹിക്കാൻ തന്നെ അനുവദിക്കണമെന്ന് അഭ്യർഥിക്കുകയാണ്. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചു പ്രധാനപ്പെട്ടതാണ് അത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങളും മുന്നേറ്റവും സൃഷ്ടിക്കുകയെന്നതു കേരളീയ സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. ഇതു ചെയ്യാനുള്ള സാവകാശം അനുവദിക്കാനുള്ള സൗമനസ്യം എല്ലാവരിൽനിന്നും പ്രതീക്ഷിക്കുന്നു.
പൊതുപ്രവർത്തനത്തിന്റെ സുദീർഘ പാരമ്പര്യമുള്ളവർ വിവാദങ്ങളുണ്ടാക്കാനും അതിനു പിന്നാലെ പോകാനുമല്ല പരിശ്രമിക്കേണ്ടത്. നിരവധി കാര്യങ്ങൾ പോസിറ്റിവായി ചെയ്യാനുണ്ട്. അതിനായി ഭരണ – പ്രതിപക്ഷങ്ങൾ കൈകോർത്തുനിന്നു പ്രവർത്തിക്കണം. മാധ്യമങ്ങളും ഇതിനു പിന്തുണ നൽകണം. വക്രീകരണവും തമസ്‌കരണവുമല്ല, പകരം ആർജവത്തോടെയുള്ള പ്രവർത്തനമാണു കേരളീയ സമൂഹം മാധ്യമങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത്. സമൂഹത്തിന്റെ ഉത്തമ താത്പര്യങ്ങൾ മുൻനിർത്തിയാകണം കാര്യങ്ങൾ അവതരിപ്പിക്കേണ്ടത്. ഏതു മനുഷ്യർക്കും മനസിലാകുന്ന കാര്യങ്ങൾപോലും മനസിലായിട്ടില്ല എന്ന രീതിയിൽ മാധ്യമങ്ങൾ അവതരിപ്പിക്കരുത്. വ്യക്തിപരമായ ആരോപണങ്ങളും ആക്രമണങ്ങളുമല്ല മാധ്യമ പ്രവർത്തനത്തിന്റെ രീതിയെന്നും മന്ത്രി പറഞ്ഞു.

