മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്തു.മരണാനന്തര ചടങ്ങുകള്‍ക്ക് മതപരമായ ചടങ്ങുകള്‍ ആവശ്യമില്ലെന്ന് ആൺ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം . മൃതദേഹത്തില്‍ റീത്ത് അര്‍പ്പിക്കരുത്. പള്ളിയലല്ല, രവിപുരം ശ്മശാനത്തിലായിരിക്കണം സംസ്‌കാരിക്കേണ്ടതെന്നും പി.ടി തോമസ് നിര്‍ദേശിച്ചിരുന്നു.
വെല്ലൂരില്‍ ചികിത്സയിലിരിക്കുമ്പോള്‍ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ ഡിജോ കാപ്പനെയാണ് പി.ടി. തോമസ് മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള തന്റെ നിര്‍ദേശങ്ങള്‍ അറിയിച്ചത്. നവംബര്‍ 22ന് ഫോണില്‍ വിളിച്ചായിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്.സംസ്കാര സമയത്ത് ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും..’ എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം തുടങ്ങിയ അന്ത്യഭിലാഷങ്ങളാണ് പി.ടി. തോമസിനുള്ളത്.
മൃതദേഹം ഇന്ന് രാത്രിയോടെ കൊച്ചിയിലെ വസതിയിലെത്തിക്കും. റോഡ് മാര്‍ഗമാണ് ഭൗതിക ശരീരം എറണാകുളത്ത് എത്തിക്കുക. നാളെ രാവിലെ എറണാകുളം ഡിസിസി ഓഫിസിലും കാക്കനാട് കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പി.ടിയുടെ ഭൗതിക ശരീരവുമായി വാഹനം വെല്ലൂരില്‍ നിന്ന് പുറപ്പെടും. കൊച്ചി പാലാരിവട്ടത്തെ പി ടി തോമസിന്റെ വസതിയില്‍ പ്രമുഖരടക്കം ആളുകള്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസത്തേക്ക് കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും റദ്ദുചെയ്തതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു.
രവിപുരത്തെ ശ്മശാനത്തില്‍ സംസ്‌കരിച്ചതിന് ശേഷം ചിതാഭസ്മം കുടുംബാംഗങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അമ്മയുടെ കല്ലറയില്‍ വെക്കാം. സ്വത്തുക്കള്‍ വീതം വെയ്ക്കുന്നതിനുള്ള ചുമതല ഭാര്യ ഉമയ്ക്കാണെന്നും പി.ടി തോമസ് അറിയിച്ചിട്ടുണ്ട്.
കാന്‍സര്‍ ബാധിതനായിരുന്ന പി.ടി തോമസ് വെല്ലൂരില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. പി.ടി തോമസിന്റെ അന്ത്യാഭിലാഷം അനുസരിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

