ആശങ്ക ഉയര്‍ത്തിയ കൊവിഡ്-19 വകഭേദം ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത തുടരാൻ സംസ്ഥാനസർക്കാർ.സംസ്ഥാനത്തിനകത്ത് പുതിയ വകഭേദം ഉണ്ടോയെന്ന് ജനിതക ശ്രേണീകരണം വഴി പരിശോധിക്കുന്നുണ്ട്. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും. യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനയുണ്ടാവും. പരിശോധനയില്‍ കൊവീഡ് പോസിറ്റീവ് ആണെങ്കില്‍ പ്രത്യേകം ഐസൊലേഷനില്‍ പ്രവേശിപ്പിക്കും. ഇതിനായി പ്രത്യേകം വാര്‍ഡുകള്‍ സജ്ജമാക്കും. ശ്രവം ജനിതക ശ്രേണി പരിശോധനക്കും അയക്കും.
നെഗറ്റീവാണെങ്കില്‍ ഏഴുദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. എട്ടാംദിവസം വീണ്ടും കോവിഡ് പരിശോധിക്കണം. അതും നെഗറ്റീവാണെങ്കില്‍ വീണ്ടും ഏഴുദിവസംകൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണം.
സംസ്ഥാനത്ത് വിമാനത്താവളങ്ങളില്‍ ഇതിനകം ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഹൈറിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടാത്ത വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 5% പേരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കും. ശേഷവും അവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണം. 14 ദിവസം വരെ ഇത്് തുടരണം.നിലവില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന്ും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.
ഹൈ റിസ്‌ക് രാജ്യത്തുനിന്ന് വരുന്നവർക്ക് 14ദിവസം ക്വാറന്‍റീന്‍ സംസ്ഥാനത്ത് കർശന നിർദ്ദേശങ്ങൾ

