പേരൂർക്കടയിൽ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ‘അമ്മ അനുപമ ഹൈക്കോടതിയെ സമീപിച്ച് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു
തിരുവനന്തപുരം പൊലീസ് കമ്മിഷണർ, പേരൂർക്കട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ,ചൈൽഡ് വെൽഫെയർ കമ്മിറ്റി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ,അച്ഛനും അമ്മയും ഉൾപ്പെടെ ആറുപേരെ എതിര്കക്ഷികളാക്കിയാണ് അനുപമ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെ താൻ തന്റെ കുട്ടിയുടെ വിശദാംശങ്ങൾ ചോദിച്ചും കുട്ടിയെ തിരികെ കിട്ടുന്നതിനുമായി കയറിയിറങ്ങുകയാണ്. പക്ഷെ ഇവരിൽ ആരിൽ നിന്നും തനിക്ക് അനുകൂലമായി നീക്കമുണ്ടാകുന്നില്ല. തനിക്ക് തന്റെ കുട്ടിയെ നഷ്ട്ടപ്പെട്ടു. കുട്ടിയെ തിരികെകിട്ടാനുള്ള നടപടി ക്രമങ്ങൾ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് അനുപമയുടെ ആവശ്യം.
ഇതിനിടെ വനിതാ -ശിശുക്ഷേമ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ലഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കൂടുതൽ പേരുടെ മൊഴി എടുക്കേണ്ടതിനാൽ സമയം നീട്ടി ആവശ്യപ്പെട്ടെന്നും മന്ത്രി വ്യക്തമാക്കി.

