മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടെന്ന മേല്‍നോട്ട സമിതിയുടെ തീരുമാനത്തോട് കേരളം വിയോജിച്ചു. ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉടന്‍ മറുപടി നല്‍കണമെന്ന് കേരളത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജലനിരപ്പ് 142 അടിയാക്കാം എന്നാണ് മേൽനോട്ട സമിതിയുടെ നിലപാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്നു പരിശോധിക്കാന്‍ മേല്‍നോട്ട സമിതിയോട് കോടതി നിര്‍ദേശിച്ചിരുന്നു, ഇതനുസരിച്ചാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. സമിതി റിപ്പോര്‍ട്ടിലെ പ്രതികരണം എഴുതി നല്‍കുമെന്ന് കേരളം അറിയിച്ചു. നാളെ രാവിലെയോടെ ഇതു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. നാളെ ഉച്ചയ്ക്കു രണ്ടിനു കേസ് വീണ്ടും പരിഗണിക്കും.
2006-ലെ സുപ്രീംകോടതി വിധിയുടെ സാഹചര്യം ഇപ്പോഴും പരിഗണിക്കാനാവില്ല ഇത്ര വർഷം കഴിഞ്ഞതിനാൽ അണക്കെട്ടിൻ്റെ ബലത്തിലും മാറ്റം വന്നിരിക്കാമെന്നും അണക്കെട്ടിൻ്റെ സുരക്ഷ വളരെ പ്രധാന വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നിലവിൽ ജലനിരപ്പ് 137.7 അടിയായതിനാൽ ആശങ്കപ്പെടേണ്ടേന്നും പ്രതികൂല കാലാവസ്ഥയില്ലാത്തതിനാൽ വസ്തുതകൾ പരിശോധിച്ച ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.അതേസമയം അണക്കെട്ടിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്ന് തമിഴ്നാട് സർക്കാർ കോടതിയിൽ പറഞ്ഞു.

