കൊണ്ടോട്ടി കൊട്ടൂക്കരയിൽ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപ്പകൽ ആക്രമം.വീട്ടിൽനിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ ഇന്നലെ പകൽ 12.45-ഓടെയാണ് സംഭവം. 21-കാരിയെ അക്രമി വയലിലേക്ക് വലിച്ചുകൊണ്ടുപോയി. കുതറി രക്ഷപ്പെട്ട വിദ്യാർഥിനി തൊട്ടടുത്ത വീട്ടിൽ അഭയം തേടി. ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. താടിയും മീശയുമില്ലാത്ത വെളുത്തു തടിച്ച ഒരാളാണ് ആക്രമിച്ചത്. പ്രതിയെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് തൊട്ടടുത്ത വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുന്നതിടെ പെണ്‍കുട്ടി ചെറുക്കുകയായിരുന്നു. ഈ സമയത്താണ് കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.
അര്‍ധനഗ്നയായാണ് പെണ്‍കുട്ടി വീട്ടിലേക്ക് ഓടിയെത്തിയതെന്ന്, വിദ്യാര്‍ത്ഥിനി അഭയം തേടി എത്തിയ വീട്ടിലെ വീട്ടമ്മ ഫാത്തിമ പറഞ്ഞു. ദേഹത്താകെ മണ്ണു പറ്റിയിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരുന്നു. ഷാള്‍ വായില്‍ തിരുകികയറ്റിയ നിലയിലായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമം ഉണ്ടായത്.
വിവരം പുറത്തുപറഞ്ഞാല്‍ യുവതിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. കേസില്‍ മലപ്പുറം എസ്പി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് നായ കൊട്ടൂക്കര ബസ് സ്റ്റോപ്പുവരെ മണംപിടിച്ചു പോയി.

