വാഷിങ്ടൻ∙ യുഎസ്സിന്റെ 46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) ഇന്ന് ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി ബൈഡനും കമലയും കാപിറ്റോളിലെത്തി. ബറാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ് ബുഷ് എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തി. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് ബൈഡൻ; വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യൻ വംശജരിൽ നിന്ന് ഒരാൾ യുഎസ് വൈസ് പ്രസിഡന്റാകുന്നതും ആദ്യം.
പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ യുഎസിൽ ആഘോഷമായി നടക്കുകയാണ് പതിവ്. ഇത്തവണ വെറും 1000 പേർ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. അക്രമങ്ങൾ നടക്കുമെന്ന ഭീഷണിയുള്ളതിനാൽ മുൻപെങ്ങുമില്ലാത്ത സുരക്ഷയിലാണു തലസ്ഥാനം. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരക്കൈമാറ്റത്തിന് എത്തില്ല എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്.
എന്നാൽ വിടവാങ്ങൽ പ്രസംഗത്തിൽ പുതിയ ഭരണത്തിന് എല്ലാ ആശംസകളും ഡോണൾഡ് ട്രംപ് നേർന്നു. ബൈഡന്റെ പേര് പരാമർശിക്കാതെ നടത്തിയ പ്രസംഗത്തിൽ പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയാണെന്നും പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. പുതിയ പ്രസിഡന്റിനെ കാണാൻ തയാറായില്ലെങ്കിലും ബൈഡനുള്ള കത്ത് വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ ഏൽപിച്ചാണ് ട്രംപ് യാത്രയായത്. പരമ്പരാഗതമായി ഇത്തരം കത്തുകൾ പഴയ പ്രസിഡന്റ് പുതിയ പ്രസിഡന്റിന് കൈമാറുന്ന പതിവ് യുഎസിലുണ്ട്. കത്ത് ലഭിച്ച കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചെങ്കിലും കത്തിൽ എന്താണെന്നുള്ളത് വ്യക്തമാക്കിയിട്ടില്ല.

