വാഷിങ്ടൺ: അമേരിക്കയുടെ 46ാമത് പ്രസിഡൻറായി േജാസഫ് റോബിനറ്റ് ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും സ്ഥാനമേറ്റു. യു.എസ് പാർലമെൻറ് മന്ദിരമായ കാപിറ്റൽ ഹില്ലിന് മുന്നിൽ നാഷനൽ മാളിനെ നോക്കിയാണ് ആദ്യം കമല ഹാരിസും തുടർന്ന് ബൈഡനും സത്യവാചകം ചൊല്ലിയത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചക്ക് (ഇന്ത്യൻ സമയം രാത്രി 10:00) സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.
ഇന്ന് ജനാധിപത്യത്തിന്റെയും അമേരിക്കയുടെയും ദിനമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡൻ പ്രഖ്യാപിച്ചു. ജനാധിപത്യം അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളാണ്. രണ്ടാഴ്ച മുമ്പ് നടന്ന അക്രമത്തെ മറികടന്ന് രാജ്യം വീണ്ടും ഒന്നിച്ചു. ഏറെ നേടാനുണ്ട്, ഏറെ മറികടക്കാനുണ്ട്. എല്ലാ പ്രതിസന്ധികളെയും ഐക്യത്തോടെ നാം നേരിടുമെന്നും മറികടക്കുമെന്നും ജോ ബൈഡൻ വ്യക്തമാക്കി.
അതേസമയം, സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നു. 150 കൊല്ലത്തിനിടെ ഇതാദ്യമായാണ് അധികാരമൊഴിയുന്ന പ്രസിഡൻറ് സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് മാറിനിൽക്കുന്നത്. എന്നാൽ, വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് ചടങ്ങിനെത്തി.
രണ്ടു സമയങ്ങളിലായി എട്ടു വർഷം വൈസ് പ്രസിഡൻറും 36 വർഷം സെനറ്ററുമായി സേവനമനുഷ്ഠിച്ച 74 കാരനായ ബൈഡൻ അമേരിക്കയിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡൻറായാണ് ചുമതലയേൽക്കുന്നത്. കാലിഫോർണിയ സെനറ്ററായ കമല ഹാരിസാകട്ടെ വൈസ് പ്രസിഡൻറാവുന്ന ആദ്യ വനിതയും ഏഷ്യൻ വംശജയുമാണ്.

