
കെകെ മഹേശന്റെ ആത്മഹത്യയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാൻ കഴിയില്ലെന്ന് മാരാരിക്കുളം പൊലീസ്. ഇക്കാര്യം പൊലീസ് ആലപ്പുഴ സിജെഎം കോടതിയെ അറിയിച്ചു. ഐജിയുടെ നേതൃത്വത്തിലുള്ള സംഘം നിലവിൽ കേസ് അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തടസം ഉണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
പൊലീസിന്റെ ഈ വാദത്തെ കോടതി അംഗീകരിച്ചിട്ടുണ്ട്. മഹേശന്റെ ഭാര്യ ഉഷാദേവി നൽകിയ ഹർജിയിലെ ആത്മഹത്യ പ്രേരണയും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങൾ പ്രത്യേക സംഘം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കേടതി നിർദേശം നൽകിയിട്ടുണ്ട്. 2020 ജൂൺ 24 ബുധനാഴ്ചയാണ് കണിച്ചുകുളങ്ങര യൂണിയൻ ഒഫീസിൽ കെകെ മഹേശനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യയ്ക്ക് പിന്നാലെ മഹേശന്റെ കുടുംബം വെള്ളാപ്പള്ളിക്കെതിരെ രംഗത്ത് വന്നിരുന്നു.

