
രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ഒന്നിലധികം വാക്സിനുകൾക്ക് അനുമതി നൽകുന്ന കാര്യം സർക്കാറിന്റെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഓക്സ്ഫോർഡ് സർവകലാശാലയും പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്സിനും ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്സിൻ ഉൾപ്പെടെയുള്ളവ അനുമതിയ്ക്കായി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിതല സമിതിയോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ വ്യക്തമാക്കിയിരുന്നു.
വാക്സിനുകൾ സൂക്ഷിക്കുന്നതിനായി നിലവിൽ 28000 കോൾഡ് സ്റ്റോറേജുകളുണ്ട്. ആദ്യഘട്ടത്തിൽ മൂന്ന് കോടി ആളുകൾക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ കൊവിഡ് പ്രതിരോധ മുന്നണി പോരാളികൾക്കാവും വാക്‌സിൻ നൽകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രായലയം വ്യക്തമാക്കിയിട്ടുണ്ട്.

