കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ഇനി ചര്‍ച്ചയില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍. ഒരു വിഭാഗം കര്‍ഷക സംഘടനകളുമായി ഭാരത് ബന്ദിനു പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചര്‍ച്ചയിലാണ് കര്‍ഷകര്‍ തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചത്. പ്രശ്നപരിഹാരത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുകള്‍ എഴുതി നല്‍കാമെന്ന് അമിത് ഷാ വ്യക്തമാക്കി. കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, പുതിയ നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ‘യെസ് ഓര് നോ’ മാത്രം അറിഞ്ഞാല്‍ മതി. അതിനപ്പുറം മറ്റു ചര്‍ച്ചകളില്ലെന്നായിരുന്നു കര്‍ഷകരുടെ മറുപടി. സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍നിന്നും കര്‍ഷകര്‍ പിന്മാറിയതോടെ, കേന്ദ്ര മന്ത്രിസഭ ഇന്ന് യോഗം ചേരും.
ഇന്നലെ രാജ്യ വ്യാപകമായി കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായി ഭാരത് ബന്ദ് സംഘടിപ്പിച്ചതിനു പിന്നാലെയാണ് അമിത് ഷാ കര്‍ഷക സംഘടനകളുടെ 13 നേതാക്കളുമായി ചര്‍ച്ച നടത്തിയത്. അമിത് ഷായുടെ ഔദ്യോഗിക വസതിയില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാംപസില്‍ വെച്ചായിരുന്നു ചര്‍ച്ച. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചതോടെ, സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ രേഖാമൂലം ഇന്ന് രാവിലെ 11ന് കൈമാറാമെന്ന് അമിത് ഷാ അറിയിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നും, കൂടുതല്‍ ഭേദഗതികള്‍ വേണമെങ്കില്‍ പരിഗണിക്കാമെന്നും അറിയിച്ചു. ഉച്ചയ്ക്ക് 12ന് സിംഗുവിലെ പ്രക്ഷോഭ സ്ഥലത്ത് കര്‍ഷക നേതാക്കള്‍ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. അതനുസരിച്ചാകും തുടര്‍ പ്രക്ഷോഭം സംബന്ധിച്ച് തീരുമാനമുണ്ടാകുക.
അതേസമയം, കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കും. വൈകിട്ട് അഞ്ചിനാണ് പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടിആര്‍ ബാലു, എന്‍സിപി നേതാവ് ശരദ്പവാര്‍ തുടങ്ങിയവര്‍ പ്രതിനിധി സംഘത്തിലുണ്ടാകും. 11 പാര്‍ട്ടികളാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. എന്നാല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അഞ്ചുപേര്‍ക്കാണ് അനുമതി നല്‍കിയത്.

