
കാർഷിക നിയമവുമായി ബന്ധ പെട്ട് ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തിന് ബ്രിട്ടന്റെ പിന്തുണ. വിഷയത്തില്‍ അടിയന്തിരമായിഇടപെടണമെന്ന് ആവശ്യപ്പെട്ട് 36 എംപിമാര്‍ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാപ്പിന് കത്ത് നല്‍കി.ലേബര്‍ പാര്‍ട്ടി പ്രതിനിധിയും ഇന്ത്യന്‍ വംശജനുമായ തന്‍മന്‍ജിത് സിംഗിന്റെ നേതൃത്വത്തിലാണ് എംപിമാര്‍ കത്തെഴുതിയത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കുള്ള മരണ വാറന്റ് ആണെന്നാണ് കത്തില്‍ വിശേഷിപ്പിക്കുന്നത്.
കൃഷിയെ മാത്രം ആശ്രയിക്കുന്ന കര്‍ഷകരെ ചൂഷണം ചെയ്യാന്‍ സഹായിക്കുന്നതാണ് നിയമങ്ങള്‍. അത് പിന്‍വലിക്കാന്‍ സര്‍ക്കാരിനുമേല്‍ ബ്രിട്ടന്‍ സമര്‍ദ്ദം ചെലുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സാധാരണക്കാരായ കര്‍ഷകരെ നിയമം എങ്ങനെ ബാധിക്കുമെന്ന് വിശദീകരിച്ച് എംപിമാര്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ക്കു നേരത്തെ കത്തെഴുതിയിരുന്നു.
നേരത്തെ, കര്‍ഷക സമരത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും റ്റു മന്ത്രിമാരും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ആഭ്യന്തര കാര്യങ്ങളിലെ അസ്വീകാര്യമായ ഇടപെടലാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. പരാമര്‍ശങ്ങള്‍ തുടരുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി വിദേശ കാര്യമന്ത്രാലയം അറിയിച്ചു. എന്നാല്‍, കര്‍ഷകര്‍ക്കുള്ള പിന്തുണ ട്രൂഡോ ആവര്‍ത്തിച്ചിരുന്നു. ഇന്ത്യയില്‍ പലയിടത്തും കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതിഷേധ പരിപാടികളും അരങ്ങേറുന്നുണ്ട്.

