
കോഴിക്കോട്: മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു സമീപം കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽ മുരുകന്റെ മൃതദേഹം കാണാനെത്തിയ എം.കെ രാഘവന്‍ എം.പി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞു. ഡിസിസി പ്രസിഡന്റ് രാജീവന്‍ മാസ്റ്റര്‍, എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. ടി സ്ദ്ദീഖ്, അഡ്വ. പ്രവീണ്‍ കുമാര്‍ തുടങ്ങിയവരെയാണ് മെഡിക്കല്‍ കോളേജില്‍ പോലീസ് തടഞ്ഞത്. തുടര്‍ന്ന് നേതാക്കള്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. പോലീസ് രാജാണ് നടക്കുന്നതെന്നും ജനപ്രതിനിധികള്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകരെ തടയുന്നത് പലതും മറച്ചു വെക്കാനാണെന്നും എം.കെ രാഘവന്‍ എം.പി വ്യക്തമാക്കി.
പോലീസ് കൊലപ്പെടുത്തിയ വ്യക്തിയുടെ മൃതദേഹം കാണണമെന്നാവശ്യപ്പെട്ടാണ് തങ്ങള്‍ എത്തിയതെന്നും എന്നാല്‍ പോലീസ് തങ്ങളെ തടയുകയും സിദ്ദീഖിനെ വലിച്ചിഴക്കുകയും ചെയ്തതായി ഡി.സി.സി പ്രസിഡന്റ് രാജീവന്‍ മാസ്റ്റര്‍ അറിയിച്ചു. മൃതദേഹം കാണാന്‍ വൈകിട്ട് വീണ്ടുമെത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

