വാളയാറിൽ നീതി തേടി പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ഈ മാസം 31 വരെയാണ് സമരം തുടരുക. കെഎസ്‌യു അടക്കം വിവിധ സംഘടനകൾ സമരത്തിന് ഐക്യദാർഢ്യവുമായെത്തിയിട്ടുണ്ട്.
സർക്കാർ പറഞ്ഞു പറ്റിച്ചുവെന്ന നിലപാടിൽ ആണ് പെൺകുട്ടികളുടെ കുടുംബം. കഴിഞ്ഞ ദിവസവും അമ്മ ഇത് വ്യക്തമാക്കിയിരുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന സമരത്തിന് ശേഷം സെക്രട്ടേറിയറ്റിന് മുൻപിലേക്ക് സമരം വ്യാപിപ്പിക്കാനാണ് വാളയാർ പെൺകുട്ടികളുടെ കുടുംബവും സമരസമിതിയും ആലോചിക്കുന്നത്.അതേസമയം മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ ഇന്നലെ നടത്തിയ പരാമർശം ഒഴിവാക്കാമായിരുന്നെന്ന് മന്ത്രി എ. കെ ബാലൻ പറഞ്ഞു. കേസിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പ്രോസിക്യൂട്ടർ എന്തുകൊണ്ട് ഡയക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചില്ലെന്നും മന്ത്രി ചോദിച്ചു.

