
കുന്ദമംഗലം സബ് ട്രഷറി നാടിന് സമർപ്പിച്ചു
സംസ്ഥാന സർക്കാരിന്റെ ധനകാര്യ ഇടപെടലുകൾ ഇതര ബാങ്കിംഗ് സ്ഥാപനങ്ങളിൽ ഉള്ളതിനേക്കാൾ സുരക്ഷിതത്വം ഉറപ്പു നൽകുന്നതാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. കുന്ദമംഗലത്ത് പുതുതായി അനുവദിച്ച സബ് ട്രഷറി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് മുഖ്യാതിഥിയായി. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
ട്രഷറിയിലുള്ള നിക്ഷേപം ഇടപാടുകാർക്ക് നേട്ടമുണ്ടാക്കുന്നതിനോടൊപ്പം സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോഴും വികസനപ്രവർത്തനങ്ങൾക്ക് മുടക്കം വരുത്തിയിട്ടില്ല. ഏത് സമയത്തും പിൻവലിക്കാനാവുന്ന രീതിയിൽ സുതാര്യമാണ് ട്രഷറി ഇടപാടുകളെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ ഏക സബ് താലൂക്കും നാഷണല്‍ ഹൈവേ 766ലെ സുപ്രധാന ജംഗ്ഷനും ദേശീയ
അന്തര്‍ദേശീയ പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങളുടെ കേന്ദ്രവുമാണ് കുന്ദമംഗലം. സര്‍ക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ക്കും പെന്ഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും കോഴിക്കോട് സിവില്‍ സ്റ്റേഷന്, കൊടുവള്ളി, മുക്കം ട്രഷറികളെയായിരുന്നു മണ്ഡലത്തിലുള്ളവര്‍ ആശ്രയിച്ചിരുന്നത്.
നിയമസഭയില്‍ പി.ടി.എ റഹീം എം.എല്‍.എ ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്ന് നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സബ് ട്രഷറി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്. എന്നാല്‍ ട്രഷറി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താല്പര്യം കാണിക്കാതിരുന്നതുകൊണ്ട് ആയത് പ്രാവര്‍ത്തികമാക്കുന്നതില്‍ കാലതാമസം നേരിട്ടു.
സബ് ട്രഷറിക്ക് വേണ്ട സ്ഥലം ഉള്‍പ്പെടുത്തിക്കൊണ്ട് കുന്ദമംഗലത്ത് പുതിയ മിനി സിവില്‍ സ്റ്റേഷൻ നിര്‍മ്മാണം ആരംഭിച്ചതോടെയാണ് ട്രഷറിയെന്ന സ്വപ്നത്തിന് വീണ്ടും ചിറകുമുളക്കുന്നത്. അഞ്ച് നിലകളിലായി നിര്‍മ്മിച്ച മിനി സിവില്‍ സ്റ്റേഷന്റെ ഗ്രൗണ്ട് ഫ്ളോറിലാണ് ട്രഷറിക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും സബ് ട്രഷറി ഓഫീസര്‍, ജൂനിയര്‍ സൂപ്രണ്ട്, സെലക്ഷന് ഗ്രേഡ്
അക്കൗണ്ടന്റ്, ഓഫീസ് അറ്റന്റന്റ് എന്നിവയുടെ ഓരോ തസ്തികകളും ജൂനിയര്‍ അക്കൗന്റിന്റെ രണ്ട് തസ്തികകളും സൃഷ്ടിച്ചുകൊണ്ടും കമ്പ്യൂട്ടറുകളും, ഐ.ടി അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനും കൗണ്ടര്‍, ക്യാബിന് നിര്‍മ്മാണം, ഇലക്ട്രിക്കല്‍ വര്‍ക്ക് എന്നിവയ്ക്കുമായി 21.5 ലക്ഷം രൂപ
അനുവദിച്ചുകൊണ്ടും സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതോടെയുമാണ് സബ് ട്രഷറി ഉദ്ഘാടനത്തിന് സജ്ജമായത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ആദ്യ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി രാമനുണ്ണിക്ക് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍, വൈസ് പ്രസിഡന്റ് പി ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലീന
വാസുദേവന്‍, സി മുനീറത്ത്, പി.അപ്പുക്കുട്ടന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.വി ബൈജു, ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.യു ബീന,ട്രഷറി ഡയറക്ടര്‍ എ.എം ജാഫര്‍, ജില്ലാ ട്രഷറി ഓഫീസര്‍ എ സലീല്‍ സംസാരിച്ചു.

