തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണെന്നും മരണനിരക്ക് ഉയരാൻ സാധ്യതയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡിന്റെ രണ്ടാം തരംഗമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.
എന്നാൽ കേരളത്തിൽ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. 656 പേരാണ് ഇതുവരെ കേരളത്തിൽ മരണത്തിന് കീഴടങ്ങിയത്. 0 .39 ശതമാനമാണ് മരണനിരക്ക്.പലഘട്ടങ്ങളിലും രോഗ വ്യാപനത്തിന്റെ നിരക്ക് വളരെ കുറയ്ക്കാൻ സംസ്ഥാനത്തിന് സാധിച്ചു.
എല്ലാവർക്കും വന്ന് രോഗം മാറട്ടെ എന്ന നയമല്ല കേരളം സ്വീകരിച്ചത്. ആകെ ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിലേറെ പേർക്ക് രോഗംബാധിച്ചപ്പോൾ 1,14,530 പേർ രോഗമുക്തരായി. സംസ്ഥാനത്ത് കോവിഡ് നെഗറ്റീവായാൽ മാത്രമെ ആശുപത്രിയിൽ നിന്ന് വിടുന്നുള്ളു. കേന്ദ്രസർക്കാരിന്റെ നിർദേശ പ്രകാരം രോഗലക്ഷണമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യുന്ന രീതി പലയിടത്തും ഉണ്ട്. പരിശോധനയും കേരളത്തിൽ കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

