ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിൽ വിമർശനവുമായി കോൺഗ്രസ്. മണ്ഡല പുനർനിർണയ ഭേദഗതി ബിൽ കൊണ്ട് വരാൻ നീക്കമെന്നാണ് കോൺഗ്രസ് ആരോപണം. മൂന്നിൽ രണ്ട് ഭൂരിപക്ഷം തേടി, സമ്മേളനം വീണ്ടും ചേരാനാണോ ഇതെന്നാണ് പ്രതിപക്ഷത്തിന്റെ സംശയം. അടിയന്തരമായി സഭ വീണ്ടും വിളിച്ചു ചേർക്കാനാണോ പദ്ധതിയെന്ന് ജയ്റാം രമേശ് കേന്ദ്രത്തോട് ചോദിച്ചു. സഭ ഔദ്യോഗികമായി അവസാനിപ്പിക്കാത്തത് പുതിയ സമ്മേളനം വിളിക്കാതെ തന്നെ നടപടികൾ തുടരാനാണെന്നാണ് കോൺഗ്രസ് ആരോപണം.
2015-ലെ മൺസൂൺ സമ്മേളനത്തിനിടെ 28 ദിവസവും 2021-ൽ 20 ദിവസവും ഇത്തരത്തിൽ നീണ്ടുപോയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് അത്തരം ദുരുദ്ദേശ്യപരമായ നീക്കങ്ങളൊന്നും നടന്നിരുന്നില്ലെ ജയ്റാം രമേശ് പറഞ്ഞു. ജൂലൈ 20 ന് ആരംഭിച്ച് ഈ മാസം 13ന് അവസാനിച്ച വർഷകാല സമ്മേളനത്തിൽ സഭയുടെ ഭൂരിഭാഗം സമയവും പ്രതിഷേധങ്ങളിൽ മുങ്ങിയിരുന്നു. നീറ്റ് വിവാദമുൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം ആവർത്തിച്ച് ഉന്നയിച്ചപ്പോഴും, ചർച്ചകളില്ലാതെ സുപ്രധാന ബില്ലുകൾ പാസാക്കിയെടുക്കുകയായിരുന്നു കേന്ദ്ര സർക്കാർ.
പ്രതിഷേധങ്ങൾ കാരണം സഭയുടെ പ്രവർത്തനക്ഷമതയിൽ റെക്കോർഡ് തകർച്ചയാണ് ഉണ്ടായത്. പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു തന്നെ വ്യക്തമാക്കിയ കണക്കുകൾ പ്രകാരം ലോക്‌സഭ വെറും 19 ശതമാനം സമയം മാത്രമാണ് പ്രവർത്തിച്ചത്. രാജ്യസഭയുടെ പ്രവർത്തനക്ഷമത 39 ശതമാനമാണ്.

