തൃശൂർ: പെരുമ്പിലാവിൽ കഞ്ചാവ് കടത്തുന്നതിനിടെ ഡാൻസാഫ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രധാനി ഒടുവിൽ പിടിയിൽ. ചങ്ങരംകുളം സ്വദേശി അജ്മൽ (28) നെയാണ് കുന്നംകുളം പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന 37 കിലോ കഞ്ചാവുമായി പോകുമ്പോൾ ജൂൺ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പിലാവ് – പട്ടാമ്പി റോഡിൽ വെച്ച് വാഹനം തടയാൻ ശ്രമിച്ച ഡാൻസാഫ് സംഘത്തെ പ്രതികൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ ഉപയോഗിച്ച് ഇടിച്ച് തെറിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവം നടന്ന ദിവസം തന്നെ കൂട്ടുപ്രതികളായ ചൊവ്വന്നൂർ സ്വദേശി സനൽ (24), നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരെ പോലീസ് പിന്തുടർന്ന് പിടികൂടിയിരുന്നുവെങ്കിലും അജ്മൽ ഓടി രക്ഷപ്പെടുകയായിരുന്നു. പത്തോളം ക്രിമിനൽ കേസുകളിലും നാല് ലഹരിമരുന്ന് കേസുകളിലും പ്രതിയായ ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ലഹരിക്കടത്ത് സംഘത്തിന്റെ പ്രധാന സൂത്രധാരനായ അജ്മൽ കൂടി പിടിയിലായതോടെ സംഭവത്തിലെ മുഴുവൻ പ്രതികളും നിലവിൽ പോലീസിന്റെ പിടിയിലായിട്ടുണ്ട്.

