ന്യൂ ഡൽഹി: വന്ദേമാതരത്തിന് ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ പദവി നൽകുന്ന ‘ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബിൽ’ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബിൽ അവതരിപ്പിച്ചത്. ഈ ബിൽ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് ഡിഎംകെ എം പി കനിമൊഴി കുറ്റപ്പെടുത്തി. ബിൽ അവതരണവേളയിൽ അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയ്ക്കെതിരെ ലോക്സഭയിൽ പ്രതിപക്ഷം മുദ്രവാക്യം മുഴക്കി. പ്രതിപക്ഷ ബഹളങ്ങൾക്കിടയിലാണ് ബിൽ പാസാക്കിയത്. വന്ദേമാതരത്തെ അപമാനിച്ചാൽ ജനഗണമനയ്ക്ക് ബാധകമായതുപോലെ മൂന്നുവർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭ ഈ ബിൽ ജൂലൈ 29 – ന് പാസാക്കിയിരുന്നു. ഇതിനുപിന്നാലെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
അതിനിടെ, ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പൊതുപരീക്ഷ ഭേദഗതി ബിൽ ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ പോര് രൂക്ഷമായി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ചോദിച്ചുവാങ്ങാൻ പ്രധാനമന്ത്രി ഭയപ്പെടുകയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. സർവകലാശാലകളെ കാവിവത്കരിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ചർച്ചയ്ക്കിടെ മനുസ്മൃതിയുമായി ബന്ധപ്പെട്ട് ഖാർഗെ നടത്തിയ പരാമർശങ്ങൾക്കെതിരെ ഭരണപക്ഷം ശക്തമായി രംഗത്തുവന്നു. ഈ പരാമർശങ്ങൾ സഭ രേഖകളിൽ ഉൾപ്പെടുത്തില്ലെന്ന് രാജ്യസഭ അധ്യക്ഷൻ വ്യക്തമാക്കി. “ശിക്ഷ കടുപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല, പരീക്ഷകൾ സുതാര്യമായി നടത്താൻ കഴിയണം.നിയമഭേദഗതി കണ്ണിൽ പൊടിയിടാൻ മാത്രമാണ്” എന്ന് ഖാർഗെ പിന്നീട് പ്രതികരിച്ചു.
പാർലമെന്റ് നടപടികൾ ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽ ഉണ്ടായിരുന്നില്ല. “ഉത്തരം പറയേണ്ടവർ എവിടെ?” എന്ന് പ്രതിപക്ഷം ചോദ്യം ഉന്നയിച്ചു. അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയും സർക്കാർ ജീവനക്കാർക്കെതിരെയുണ്ടായ ആക്രമണങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചതിനെ തുടർന്ന് പ്രതിഷേധം ശക്തമാകുകയും, ഇതേത്തുടർന്ന് ലോക്സഭ നടപടികൾ രണ്ടു മണിവരെ നിർത്തിവയ്ക്കുകയും ചെയ്തു. സഭാ നടപടികൾക്ക് മുൻപായി പാർലമെന്റ് കവാടത്തിലും കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

