ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ടോള്‍ പ്ലാസയില്‍ പാചകവാതക ടാങ്കര്‍ ഇടിച്ചുകയറി പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജൂണ്‍ 26ന് നടന്ന അപകടത്തില്‍ 5 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ധാരാളം പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവര്‍ പ്രയാഗ്‌രാജിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രയാഗ്‌രാജ്- കാന്‍പൂര്‍ ഹൈവേയിലെ സിഹോരി ടോള്‍ പ്ലാസയിലെ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കറിലെ വാതകം ചോര്‍ന്ന് വന്‍ പൊട്ടിത്തെറിയുണ്ടായി. നിമിഷനേരം കൊണ്ട് പ്രദേശം തീഗോളമായി മാറുകയായിരുന്നു. കാന്‍പൂരില്‍ നിന്ന് വാരണസിയിലേക്ക് പോകുകയായിരുന്ന എല്‍പിജി ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. തീജ്വാലയുടെ ദൃശ്യം 2 കിലോമീറ്റർ അകലെ വരെ ദൃശ്യമായെന്നാണ് റിപ്പോര്‍ട്ട്.
ടാങ്കര്‍ ഡ്രൈവര്‍ 40 വയസുള്ള ധര്‍മേന്ദ്ര ദുബെ, ടോള്‍ പ്ലാസ ജീവനക്കാരന്‍ അശോക് സിങ് എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ടോള്‍ പ്ലാസ ജീവനക്കാരായ അനില്‍ കുമാര്‍, ഹിരാമണി സിങ്, കൃഷ്ണപാല്‍ മൗര്യ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

