കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന ഹാരിസ് മുഹമ്മദിനെ മാനദന്ധങ്ങൾമറികടന്നു കൊണ്ട് നടത്തിയ സ്ഥലം മാറ്റവും രണ്ട് സീനിയർ ഉദ്യോഗസ്ഥരെ മറികടന്ന് പുതിയൊരാള്‍ക്ക് ചുമതല കൊടുക്കുകയും ചെയ്തത് മുനമ്പം വഖഫ് ഭൂമിയിലെ മുഖ്യമന്ത്രി വി ഡി സതീശന്റെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള നീക്കമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് പറഞ്ഞു. മുനമ്പത്തെ വഖഫ് ഭൂമി കേന്ദ്രസര്‍ക്കാരിന്റെ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനെ ചോദ്യം ചെയ്ത് ബിജെപി കേന്ദ്രസർക്കാരിന് പരാതി കൊടുത്ത സാഹചര്യം നിലവിലിരിക്കെ ഇത് സംബന്ധിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ സംസ്ഥാന വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടതിനിടയിൽ തന്നെയുള്ള സിഇഒയുടെ സ്ഥലം മാറ്റം ദുരൂഹവും മുനമ്പത്തെ വഖഫ് ഭൂമി അന്യാധീനപ്പെടുത്താനുള്ള സതീശ -സംഘി ഗൂഡാലോചനയുമാണ്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നടത്തിയ മുനമ്പം വഖഫ് വിരുദ്ധ പ്രസ്താവനയും മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ പുതിയ നീക്കവും ഇക്കാര്യത്തിലുള്ള ദുരൂഹത വർധിപ്പിക്കുന്നു അദ്ദേഹം പറഞ്ഞു.
രാജ്യത്താകമാനം വഖഫ് ഭൂമി അന്യധീനപ്പെടുത്തുകയും കയ്യടക്കുകയും ചെയ്യുക എന്ന ആർഎസ്എസ് അജണ്ട കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്ന വി ഡി സതീശന് കൂട്ടുനിൽക്കുകയാണ് വഖഫ് വകുപ്പ് ഭരിക്കുന്ന ലീഗ് മന്ത്രിയും ആപാർട്ടിയും എന്ന കാര്യം ഞെട്ടിക്കുന്നതാണ്.
കഴിഞ്ഞ പത്തുവർഷമായി വഖഫ് ഭൂമിക്ക് ഒരു പോറലും ഏൽക്കാതെ സംരക്ഷിച്ച എൽഡിഎഫ് സർക്കാർ ന്യൂനപക്ഷ വിരുദ്ധമാണെന്ന് പ്രചരണം നടത്തി അധികാരത്തിൽ വന്നവരാണ് സതീശനൊപ്പം ആർഎസ്എസ് താല്പര്യത്തിന് കൂട്ടുനിൽക്കുന്നത് എന്ന കാര്യം സമുദായം തിരിച്ചറിയാണമെന്നും അസീസ് കൂട്ടിച്ചേർത്തു.

