കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശമുള്ളത്. എന്നാൽ നാളെയോടെ മഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഞായറാഴ്ച മഴ മുന്നറിയിപ്പുള്ളത്.
കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതും അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതുമാണ് നിലവിലെ മഴയ്ക്ക് കാരണം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു. അതേസമയം, മുൻപ് കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധനത്തിനുള്ള വിലക്ക് അധികൃതർ ഔദ്യോഗികമായി പിൻവലിച്ചിട്ടുണ്ട്.

