ന്യൂ ഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ ടെസ്റ്റിംഗ് ഏജൻസിയായ എൻ ടി എ ചോദ്യമുനയിൽ. കെമിസ്ട്രി ചോദ്യപേപ്പർ തയാറാക്കിയവരും വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയവരും സി ബി ഐ നിരീക്ഷണത്തിലാണ്. പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യപേപ്പറും യഥാർഥ ചോദ്യപേപ്പറും തമ്മിൽ കെമിസ്ട്രി വിഭാഗത്തിലെ ചോദ്യങ്ങൾ 100 ശതമാനം ഒത്തുവന്നതോടെയാണ് അന്വേഷണം ഇവരിലേക്ക് വ്യാപിപ്പിക്കാൻ സി ബി ഐ തീരുമാനിച്ചത്.
ചോദ്യപേപ്പർ തയാറാക്കിയവരുടെയും വിവർത്തനം ചെയ്തവരുടെയും വിവരങ്ങൾ എൻ ടി എ സി ബി ഐക്ക് കൈമാറി. പുണെയിൽനിന്ന് സി ബി ഐ അറസ്റ്റ് ചെയ്ത റിട്ട. പ്രഫസർ പി വി കുൽക്കർണി കെമിസ്ട്രി ചോദ്യങ്ങൾ തയാറാക്കുന്നതിലും അത് മറാഠി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിലും പങ്കാളിയായിരുന്നു.
ചോർച്ചയുടെ പശ്ചാത്തലത്തിൽ ജൂൺ 21ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷക്കായി ചോദ്യകർത്താക്കളെയും പരിഭാഷകരെയും എൻ ടി എ പൂർണമായി മാറ്റിയിട്ടുണ്ട്. അതിനിടെ, പുനഃപരീക്ഷയുടെ സുരക്ഷ വിലയിരുത്തുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സുരക്ഷ-രഹസ്യാന്വേഷണ ഏജൻസികളുടെ യോഗം വിളിച്ചുചേർത്തു.

